കൊല്ലം- പ്രതിശ്രുത വരൻ വിവാഹത്തില്‍ നിന്ന് പിൻമാറിയതിനെ തുടർന്ന് കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ഹാരിസിന്‍റെ സഹോദര ഭാര്യയായ സീരിയല്‍ നടി ലക്ഷ്മി പ്രമോദിന് മുന്‍കൂര്‍ ജാമ്യം. ഒക്ടോബർ ആറ് വരെ ലക്ഷ്മി പ്രമോദിനെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതിയുടെ ഉത്തരവ്.
കൊല്ലം ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. ലക്ഷ്മി പ്രമോദിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നില്ല.
നടിക്കെതിരെ തെളിവുകള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. ഹാരിസിന്‍റെ മാതാവ് ആരിഫാബീവിക്കെതിരെയും തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.
ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ ഫോണ്‍ ഇപ്പഴും സൈബര്‍സെല്ലിന്‍റെ പക്കലാണ്. സൈബർ സെല്ലിന്‍റെ ഭാഗത്ത് നിന്ന് നിയമപരമായ മറുപടി ലഭിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
സംസ്ഥാന ക്രൈംബ്രാഞ്ചാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. റംസിയുടെ പിതാവ് ഡി.ജി.പി ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസിന്‍റെ അന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറിയത്.