ബുറൈദ - നിതാഖാത്തിന്റെ ഭാഗമായി വനിതകൾക്ക് തൊഴിൽ ഉറപ്പു വരുത്തുവാൻ ലേഡീസ് മാർക്കറ്റിൽ പ്രവർത്തിച്ചു വരുന്ന ലേഡീസ് ഉപയോഗ സാധനങ്ങൾ വിൽക്കുന്ന കടകളിൽ വനിതാവൽക്കരണം നടത്തുന്നതിനായി ബന്ധപ്പെട്ട അധികാരികൾ നോട്ടീസ് നൽകിയതിനാൽ അൽറാസിലെ ഏകദേശം 80 ശതമാനം കടകളും ഉടമകൾ അടച്ചു. ഇത്തരം സ്ഥാപനങ്ങളിൽ പുരുഷന്മാർ ജോലി ചെയ്യുന്നത് തുടർന്നാൽ ഭീമമായ തുക പിഴയടയ്ക്കണം എന്നതിനാലാണ് തൊഴിലുടമളുടെ തീരുമാനമെന്ന് പറയുന്നു. ലേഡീസ് വസ്ത്രങ്ങൾ, ബാഗ്, മേക്കപ്പ് സാധനങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, പാദരക്ഷകൾ തുടങ്ങിയ വിപണന കേന്ദ്രങ്ങൾക്കാണ് താഴ് വീണത്. ബുറൈദയിലെ ഇത്തരം സ്ഥാപനങ്ങളിൽ നിശ്ചിത സമയത്തിനുള്ളിൽ വനിതകളെ നിയമിക്കണം എന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. നിയമം നടപ്പാക്കാതെ വന്നാൽ ബുറൈദയിലെ കടകൾക്കും താഴ് വീഴുന്നത് വിദൂരമല്ല. ഇന്ത്യക്കാർ അടക്കം നിരവധി വിദേശികൾ ജോലി ചെയ്തു വരുന്ന സ്ഥാപനങ്ങൾക്ക് പുതിയ നിയമം ജോലി നഷ്ടമാകാനുള്ള സാധ്യതകൾ വർധിപ്പിച്ചിരിക്കുകയാണ്.