ജിദ്ദ- ഇന്ത്യയിലേക്ക് സൗദിയില്‍നിന്ന് വിമാന സര്‍വീസ് നിര്‍ത്തിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തയില്‍ പ്രതികരണവുമായി ജനറല്‍ അഥോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ജി.എ.സി.എ). ഇന്ത്യയിലേക്കും തിരിച്ചും വിമാന സര്‍വീസ് നിര്‍ത്തിവെക്കുന്നത് സംബന്ധിച്ച് ഇതേവരെ ഒരു തരത്തിലുള്ള നിര്‍ദ്ദേശവും പുറത്തിറക്കിയിട്ടില്ലെന്ന് ജി.എ.സി.എ മലയാളം ന്യൂസിനോട് പറഞ്ഞു. ഇന്ത്യയിലേക്കുള്ള വന്ദേഭാരത് സര്‍വീസുകളും പുതിയ ഇളവുകളുടെ ഭാഗമായി ഇന്ത്യയില്‍നിന്ന് തുടങ്ങുന്ന പ്രത്യേക സര്‍വീസുകള്‍ക്കും വിലക്കുണ്ട് എന്ന നിലക്കായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. ഇത് സംബന്ധിച്ച് ജി.എ.സി.എയുമായി മലയാളം ന്യൂസ് ബന്ധപ്പെട്ടപ്പോഴാണ് ഇത്തരത്തിലുള്ള നിര്‍ദ്ദേശം നല്‍കിയിട്ടില്ല എന്ന് വ്യക്തമാക്കിയത്. അതേസമയം, സൗദിയില്‍നിന്ന് ഇന്നും വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് ചാര്‍ട്ടേഡ്, വന്ദേഭാരത് മിഷന്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തി. അടുത്ത ദിവസങ്ങളിലും ഇന്ത്യയിലേക്ക് വിവിധ ട്രാവല്‍ ഏജന്‍സികള്‍ ചാര്‍ട്ടേഡ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവക്കുള്ള ടിക്കറ്റുകളും വിതരണം ചെയ്തു. എന്നാല്‍ ഇന്ന് (ബുധന്‍) ഒന്നോ രണ്ടോ സൗദി എയര്‍ലൈന്‍സ് വിമാനങ്ങള്‍ സര്‍വീസ് കാന്‍സല്‍ ചെയ്തിരുന്നു. വേണ്ടത്ര യാത്രക്കാരില്ലാത്തതാണ് റദ്ദാക്കാന്‍ കാരണമായതെന്ന് അറിയുന്നത്. ഇന്ത്യയിലേക്ക് സര്‍വീസ് നിര്‍ത്തിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ സംബന്ധിച്ച കൃത്യതക്ക് വേണ്ടി വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ടതായി ഇന്ത്യന്‍ എംബസി അറിയിച്ചു. വിവിധ എയര്‍ലൈനുകളും ജി.എ.സി.എയുമായി ബന്ധപ്പെട്ട് വിശദീകരണം തേടിയിരിക്കുകയാണ്. സൗദി എയര്‍ലൈന്‍സ് അടക്കമുള്ള വിമാനക്കമ്പനികളും ഇന്ത്യയിലേക്കുള്ള സര്‍വീസ് മാന്വലില്‍ ഇത് വരെ ഒരു മാറ്റവും വരുത്തിയിട്ടില്ല.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
സൗദി അറേബ്യന്‍ ഭരണകൂടം അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഭാഗികമായി പുനഃസ്ഥാപിച്ചത് മുതല്‍ ഇതേവരെ ഇന്ത്യയിലേക്കും തിരിച്ചും വിമാന സര്‍വീസ് ആരംഭിച്ചിട്ടില്ല. എന്ന് തുടങ്ങുമെന്ന് വ്യക്തമാക്കിയിട്ടുമില്ല. ഇന്ത്യയിലേക്ക് സൗദിയില്‍നിന്ന് വന്ദേഭാരത് സര്‍വീസുകളുമാണ് നിലവിലുള്ളത്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രത്യേക കരാര്‍ പ്രകാരമുള്ള സര്‍വീസുകളാണിത്. ഇന്ത്യയില്‍നിന്ന് സൗദിയിലേക്ക് സര്‍വീസ് നടത്താന്‍ ചില വിമാനകമ്പനികള്‍ സൗദി ജി.എ.സി.എയുമായി അനുമതി തേടിയിരുന്നു. ഇത് സംബന്ധിച്ച് ജി.എ.സി.എ ഇപ്പോഴും കൃത്യമായ നിലപാട് വ്യക്തമാക്കിയിട്ടില്ല.
അതിനിടെ, വിവിധ രാജ്യങ്ങളിലെ സൗദി എംബസികള്‍ വിസ സേവനം പുനരാരംഭിച്ചു. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ സൗദി എംബസിയില്‍ ഈ മാസം 27 മുതലാണ് സേവനം ലഭ്യമാകുക. വിസ സ്റ്റാമ്പിംഗ്, വിസ ദീര്‍ഘിപ്പിക്കല്‍, റദ്ദാക്കല്‍ സേവനങ്ങളാണ് ലഭ്യമാകുക. ഫിലിപ്പൈന്‍സിലെ സൗദി എംബസി ദിവസങ്ങള്‍ക്കു മുമ്പ് വിസാ സേവനം പുനരാരംഭിച്ചിട്ടുണ്ട്.