ന്യൂദല്‍ഹി-പാലാരിവട്ടം പാലം പൊളിച്ച് പണിയാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി അനുമതി നല്‍കി. പാലം പൊളിക്കുന്നതിന് മുമ്പ് ഭാരപരിശോധന നടത്തണം എന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഭാരപരിശോധനയ്ക്ക് നിര്‍ദേശിച്ച ഹൈക്കോടതി വിധിയെയും സുപ്രീംകോടതി വിമര്‍ശിച്ചു. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് പാലം പണിയുന്നതും ആയി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് എത്രയും വേഗം തുടര്‍ നടപടികള്‍ സ്വീകരിക്കാം എന്ന് ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്റെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് വ്യക്തമാക്കി.
സ്ട്രക്ച്ചറല്‍ എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടെ ഉള്ള വിദഗ്ദ്ധര്‍ ആണ് മേല്‍പാലം അപകടാവസ്ഥയില്‍ ആണെന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത് എന്ന് കോടതി ചൂണ്ടിക്കാട്ടി. അത്തരം ഒരു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പാലം പൊളിക്കാന്‍ തീരുമാനിച്ചതില്‍ തെറ്റില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇ. ശ്രീധരന്‍ നടത്തിയ ചില അഭിപ്രായപ്രകടനങ്ങളെ തുടര്‍ന്ന് ആണ് സംസ്ഥാന സര്‍ക്കാര്‍ പാലം പൊളിക്കാന്‍ ഉള്ള നടപടികളിലേക്ക് കടന്നത് എന്ന് പാലം നിര്‍മ്മാതാക്കള്‍ ആയ ആര്‍ ഡി എസ് പ്രോജെക്സ്റ്റിന് വേണ്ടി ഹാജര്‍ ആയ അഭിഷേക് മനു സിംഗ്വി ആരോപിച്ചു. ശ്രീധരന്റെ ഈഗോ ആണ് ഇത്തരം ഒരു അഭിപ്രായപ്രകടനത്തിന് കാരണം ആയത് എന്നും അദ്ദേഹം ആരോപിച്ചു.
രാജ്യം കണ്ട ഏറ്റവും പ്രഗത്ഭനായ എന്‍ജിനീയര്‍ ആണ് ശ്രീധരന് എന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജര്‍ ആയ അറ്റോണി ജനറല്‍ കെ കെ വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. ശ്രീധരന് എതിരായ പരാമര്‍ശം പ്രതിഷേധാര്‍ഹം ആണെന്നും അറ്റോര്‍ണി ജനറല്‍ വാദിച്ചു.
പുതിയ പാലം നിര്‍മ്മിക്കാന്‍ ഏതാണ്ട് 18 കോടി ചെലവ് വരും എന്നും അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇപ്പോഴത്തെ പാലത്തിന്റെ അറ്റകുറ്റ പണിക്ക് എട്ട് കോടിയോളം ചെലവ് വരും. എന്നാല്‍ പാലം 20 കൊല്ലത്തിന് അപ്പുറം നിലനില്‍ക്കില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.