റിയാദ്- സൗദി എയർലൈൻസ് വഴി ഇന്ത്യയിലേക്ക് പോകുന്നവർ ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ച കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് സൗദിയ ആവശ്യപ്പെട്ടു. ഇന്ത്യയടക്കം 30 രാജ്യങ്ങളിലേക്ക് പോകുന്നവർ പാലിക്കേണ്ട കോവിഡ് വ്യവസ്ഥകളാണ് സൗദി എയർലൈൻസ് അതിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനുമടക്കം അഞ്ചു രാജ്യങ്ങളിലെ കോവിഡ് മാനദണ്ഡങ്ങൾ കഴിഞ്ഞ ദിവസമാണ് വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയത്.
വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഇന്ത്യയടക്കം എല്ലാ രാജ്യങ്ങളിലേക്കും സൗദി എയർലൈൻസ് ചാർട്ടേഡ് ആയും അല്ലാതെയും സർവീസ് നടത്തുന്നുണ്ട്. ഈ രാജ്യങ്ങളിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കേണ്ട വ്യവസ്ഥകളാണ് എയർലൈൻസ് ഓരോ രാജ്യങ്ങളുടെ പേരിന് താഴെയും ഇംഗ്ലീഷിനും അറബിയിലും ചേർത്തിട്ടുള്ളത്. എന്നാൽ ഇതിന്റെ പേരിൽ സൗദിയിലേക്ക് ഉടൻ അന്താരാഷ്ട്ര വിമാനസർവീസ് ആരംഭിക്കുമെന്ന പ്രചാരണം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമാവുകയാണ്. എന്നാൽ അന്താരാഷ്ട്ര വിമാനസർവീസ് പൂർണതോതിൽ ആരംഭിക്കുന്നത് സംബന്ധിച്ച് ഇതുവരെ സൗദി അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. മാത്രമല്ല സർവീസ് തുടങ്ങുന്നത് ഔദ്യോഗികമായി അറിയിക്കുമെന്നും വാർത്തകൾ യഥാർഥ സ്രോതസ്സുകളിൽ നിന്ന് സ്വീകരിക്കണമെന്നും അധികൃതർ ആവർത്തിച്ച് അറിയിക്കുന്നുണ്ട്.
ഇന്ത്യയിലേക്ക് പോകുന്നവർ യാത്രയുടെ 72 മണിക്കൂർ മുമ്പ് സെൽഫ് ഡിക്ലറേഷൻ ഫോം പൂരിപ്പിച്ച് നൽകണം. ഏഴ് ദിവസം ഇൻസിറ്റിറ്റിയൂഷനൽ ക്വാറന്റൈനും ഏഴ് ദിവസം ഹോം ക്വാറന്റൈനുമടക്കം 14 ദിവസം ക്വാറന്റൈനിൽ കഴിയണം. രോഗികൾക്കും മറ്റും 14 ദിവസം ഹോം ക്വാറന്റൈൻ മതി. ബിസിനസ് ആവശ്യങ്ങൾക്ക് പോകുന്നവർ യാത്രയുടെ 96 മണിക്കൂറിന് മുമ്പ് ആർടി- പിസിആർ ടെസ്റ്റ് നടത്തിയാൽ ക്വാറന്റൈൻ ആവശ്യമില്ല. ആരോഗ്യസേതു ആപ് മൊബൈലിൽ ഡൗൺലോഡ് ചെയ്യണം. ക്വാറന്റൈൻ അവസാനിക്കുന്നതിന് മുമ്പ് ഡൊമസ്റ്റിക് സർവീസുകൾ ഉപയോഗിക്കരുത്. എന്നാൽ ചെന്നൈ വിമാനത്താവളത്തിലേക്ക് പോകുന്നവർ 96 മണിക്കൂറിനുള്ളിൽ ഇഷ്യു ചെയ്ത ആർടി- പിസിആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് കൂടെ കരുതണമെന്നും 14 ദിവസം ഹോം ക്വാറന്റൈനിൽ കഴിയേണ്ടിവരുമെന്നും സൗദി എയർലൈൻസ് അതിന്റെ വെബ്‌സൈറ്റിൽ വ്യക്തമാക്കുന്നു.