റിയാദ് - സൗദിയിൽ ജോലി ചെയ്യുന്ന വിദേശികൾ നിയമാനുസൃത മാർഗങ്ങളിലൂടെ ജൂലൈ മാസത്തിൽ സ്വദേശങ്ങളിലേക്ക് അയച്ച പണത്തിൽ വൻ വർധന രേഖപ്പെടുത്തി. ജൂലൈ മാസത്തിൽ വിദേശികൾ 1520 കോടി റിയാലാണ് സ്വദേശങ്ങളിലേക്ക് അയച്ചത്. 2019 ജൂലൈ മാസത്തെ അപേക്ഷിച്ച് 32.7 ശതമാനം കൂടുതലാണിത്. കഴിഞ്ഞ വർഷം ജൂലൈയിൽ വിദേശികളുടെ റെമിറ്റൻസ് 1146 കോടി റിയാലായിരുന്നു. കഴിഞ്ഞ കൊല്ലം ജൂലൈ മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ജൂലൈയിൽ വിദേശികൾ 374 കോടി റിയാൽ അധികം അയച്ചതായി കേന്ദ്ര ബാങ്ക് ആയ സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി കണക്കുകൾ വ്യക്തമാക്കുന്നു.
നാലര വർഷത്തിനു ശേഷമാണ് വിദേശികളുടെ റെമിറ്റൻസ് ഇത്രയും ഉയരുന്നത്. 2016 മധ്യത്തിലാണ് ഇതിനു മുമ്പ് ഇത്രയും ഉയർന്ന റെമിറ്റൻസ് രേഖപ്പെടുത്തിയത്. ഇക്കഴിഞ്ഞ ജൂൺ മാസത്തെ അപേക്ഷിച്ച് ജൂലൈയിൽ വിദേശികളുടെ റെമിറ്റൻസ് ഒമ്പതു ശതമാനം തോതിൽ വർധിച്ചു. ജൂണിൽ റെമിറ്റൻസ് 1395 കോടി റിയാലായിരുന്നു. ഇതിനെ അപേക്ഷിച്ച് ജൂലൈയിൽ റെമിറ്റൻസിൽ 125 കോടി റിയാലിന്റെ വർധന രേഖപ്പെടുത്തി.
ജനുവരി ഒന്നു മുതൽ ജൂലൈ അവസാനം വരെയുള്ള ഏഴു മാസക്കാലത്ത് സൗദിയിലെ വിദേശികൾ 8465 കോടി റിയാൽ നിയമാനുസൃത മാർഗങ്ങളിലൂടെ സ്വദേശങ്ങളിലേക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ കൊല്ലം ഇതേ കാലയളവിനെ അപേക്ഷിച്ച് 16.2 ശതമാനം കൂടുതലാണിത്. കഴിഞ്ഞ വർഷം ആദ്യത്തെ ഏഴു മാസത്തിനിടെ വിദേശികളുടെ റെമിറ്റൻസ് 7282 കോടി റിയാലായിരുന്നു. ഈ വർഷം മെയ്, ജൂൺ, ജൂലൈ മാസങ്ങളിൽ റെമിറ്റൻസ് വലിയ തോതിൽ വർധിച്ചതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
ജൂലൈ മാസത്തിൽ വ്യക്തിപരമായ ആവശ്യങ്ങൾക്ക് സൗദികൾ വിദേശങ്ങളിലേക്ക് അയച്ച പണം 29.5 ശതമാനം തോതിൽ കുറഞ്ഞു. ജൂലൈയിൽ 383 കോടി റിയാലാണ് സൗദികൾ വിദേശങ്ങളിലേക്ക് അയച്ചത്. 2019 ജൂലൈയിൽ ഇത് 540 കോടി റിയാലായിരുന്നു. ജൂൺ മാസത്തെ അപേക്ഷിച്ച് ജൂലൈയിൽ സൗദികളുടെ റെമിറ്റൻസ് ഏഴു ശതമാനം തോതിൽ കുറഞ്ഞു. ജൂണിൽ 411 കോടി റിയാലാണ് വ്യക്തിപരമായ ആവശ്യങ്ങൾക്ക് സൗദികൾ വിദേശങ്ങളിലേക്ക് അയച്ചത്.
നാലു വർഷമായി വിദേശികളുടെ റെമിറ്റൻസ് കുറഞ്ഞുവരികയാണ്. കഴിഞ്ഞ വർഷം വിദേശികളുടെ റെമിറ്റൻസ് എട്ടു ശതമാനം തോതിൽ കുറഞ്ഞ് 12,550 കോടി റിയാലിലെത്തിയിരുന്നു. 2018 ൽ വിദേശികൾ 13,640 കോടി റിയാൽ സ്വദേശങ്ങളിലേക്ക് അയച്ചിരുന്നു. നാലു കൊല്ലത്തിനിടെ കഴിഞ്ഞ വർഷമാണ് റെമിറ്റൻസ് ഏറ്റവും വലിയ തോതിൽ കുറഞ്ഞത്. 2018 ൽ 3.7 ശതമാനം തോതിലും 2017 ൽ 6.7 ശതമാനം തോതിലും 2016 ൽ 3.2 ശതമാനം തോതിലും വിദേശികളുടെ റെമിറ്റൻസ് കുറഞ്ഞിരുന്നു.