റിയാദ്- ബിനാമി ബിസിനസ് കേസ് പ്രതികളായ സൗദി പൗരനെയും ഈജിപ്തുകാരനെയും റിയാദ് ക്രിമിനൽ കോടതി ശിക്ഷിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. റിയാദിൽ റിയൽ എസ്റ്റേറ്റ് ഡവലപ്‌മെന്റ് മേഖലയിൽ ബിനാമിയായി പ്രവർത്തിച്ച ഈജിപ്തുകാരൻ താഹിർ ഹംദാൻ മുഹമ്മദ് ഹുസൈൻ, ഇയാൾക്കു വേണ്ട ഒത്താശകൾ ചെയ്തു കൊടുത്ത സൗദി പൗരൻ സഅദ് ബിൻ അബ്ദുറഹ്മാൻ അൽമുഅമ്മർ എന്നിവർക്കാണ് ശിക്ഷ. ഇരുവർക്കും കോടതി പിഴ ചുമത്തി.
ബിനാമി സ്ഥാപനം അടച്ചുപൂട്ടാനും ലൈസൻസും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും റദ്ദാക്കാനും വിധിയുണ്ട്. ഇതേ മേഖലയിൽ പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിൽ നിന്ന് സൗദി പൗരന് വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്. നിയമാനുസൃത സകാത്തും ഫീസുകളും നികുതികളും പ്രതികളിൽ നിന്ന് ഈടാക്കാനും കോടതി വിധിച്ചു. ശിക്ഷ പൂർത്തിയാക്കിയ ശേഷം ഈജിപ്തുകാരനെ സൗദിയിൽനിന്ന് നാടുകടത്താനും പുതിയ തൊഴിൽ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് ആജീവനാന്ത വിലക്കേർപ്പെടുത്താനും കോടതി ഉത്തരവിട്ടു. സൗദി പൗരന്റെയും ഈജിപ്തുകാരന്റെയും പേരുവിവരങ്ങളും ഇവർ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും ഇരുവരുടെയും ചെലവിൽ പ്രാദേശിക പത്രത്തിൽ പരസ്യം ചെയ്യാനും കോടതി ഉത്തരവിട്ടു.