തിരുവനന്തപുരം- ശശി തരൂരിനെ അധിക്ഷേപിച്ച് കുടുക്കിലായ കൊടിക്കുന്നില്‍ ഒടുവില്‍ മാപ്പു പറഞ്ഞു. നേതൃമാറ്റത്തിന് കത്ത് നല്‍കിയതിലെ വിയോജിപ്പാണ് രേഖപ്പെടുത്തിയതെന്നും അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
തരൂരിനെതിരായ ഗസ്റ്റ് ആര്‍ട്ടിസ്റ്റ് പരാമര്‍ശത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വ്യാപകവിമര്‍ശനം ഉയരുകയും യുവകോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റക്കെട്ടായി രംഗത്തുവരികയും ചെയ്തതോടെയാണ് കൊടിക്കുന്നിലിന് മനംമാറ്റമുണ്ടായത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
എന്റെ രാഷ്ട്രീയം ആരംഭിക്കുന്നത് കെ.എസ്.യുവിലൂടെയാണ്. തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോട് ലക്ഷ്മി വിലാസം ഹൈസ്‌കൂളില്‍ 1975 കാലഘട്ടത്തില്‍ പഠിക്കുവാന്‍ എത്തുമ്പോഴാണ് ഞാന്‍ കെ.എസ്.യു മെമ്പര്‍ഷിപ്പ് എടുത്ത് സജീവ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നത്. കൂലിവേലക്കാരായ അച്ഛന്‍ കുഞ്ഞനും, അമ്മ തങ്കമ്മയും വളരെ പ്രയാസപ്പെട്ടാണ് ഞാന്‍ ഉള്‍പ്പെടെയുള്ള മക്കളെ വളര്‍ത്തിയത്. അടുത്തുള്ള വീടുകളില്‍ ജോലിക്ക് പോയും, വയലില്‍ കൊയ്യാനും, വിതയ്ക്കാനും, ഞാറ് നടാനും പോയുമാണ് എന്നെയും സഹോദരങ്ങളെയും വളര്‍ത്തിയത്.
ജീവിതം തന്നെ ഒരു സമരമായിരുന്നു. മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന കൂരയില്‍ ജീവിച്ച ഞങ്ങള്‍ പലപ്പോഴും സ്‌കൂളില്‍ പോയിരുന്നത് ഒഴിഞ്ഞ വയറുമായിട്ടായിരുന്നു. വൈകിട്ട് വീട്ടില്‍ എത്തുമ്പോഴാകും എന്തെങ്കിലും കഴിക്കാന്‍ കിട്ടുക! അതിനിടയില്‍ ആണ് സജീവ കെ.എസ്.യു പ്രവര്‍ത്തനം നടത്തിയത്. പട്ടിണിക്കും പരിമിതികള്‍ക്കും ഇടയിലെ കെ.എസ്.യു. പ്രവര്‍ത്തനം സന്തോഷവും ആത്മവിശ്വാസവും നല്‍കി. പോസ്റ്റര്‍ ഒട്ടിച്ചും കൊടി പിടിച്ചും സമരം ചെയ്തു, കോളേജുകളില്‍ കെഎസ്‌യു വളര്‍ത്താന്‍ ശ്രമിച്ച എനിക്ക് അന്നത്തെ പലരെയും പോലെ പലപ്പോഴും ക്രൂരമായ പോലീസ് മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.
ആ ജീവിത പ്രയാസങ്ങള്‍ കരുപിടിപ്പിച്ച അനുഭവങ്ങള്‍ ആണ് എന്റെ രാഷ്ട്രീയം. അന്നുമിന്നും ഞാന്‍ പിന്തുടരുന്നത് അതിലുറച്ച് നിന്നുള്ള ജീവിതമാണ്. കൃത്രിമ ഭാഷയോ, ശൈലിയോ എനിക്കില്ല. കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി ആയിരുന്നപ്പോള്‍, അന്നത്തെ സംസ്ഥാന പ്രസിഡന്റ് ആയിരുന്ന കെ.സി. വേണുഗോപാലിനൊപ്പം നന്ദാവനം പോലീസ് ക്യാമ്പില്‍ ക്രൂര മര്‍ദ്ദനവും ഏറ്റുവാങ്ങേണ്ടി വന്നു. അതിന് ശേഷമാണ് കമ്യൂണിസ്റ്റ് കുത്തക ആയിരുന്ന, 1984 ല്‍ ഇന്ദിരഗാന്ധിയുടെ രക്തസാക്ഷിത്വം കൊണ്ട് കോണ്‍ഗ്രസിലെ കെ. കുഞ്ഞമ്പു മാത്രം ജയിച്ച അടൂര്‍ മണ്ഡലം പിടിച്ചെടുക്കാന്‍ 1989 ല്‍ പാര്‍ട്ടി എന്നെ നിയോഗിക്കുന്നത്. അന്ന് എനിക്ക് വേണ്ടി നിലകൊണ്ട ഒരു പ്രവര്‍ത്തകനെയും ഞാന്‍ നിരാശനാക്കിയില്ല.
കഴിഞ്ഞ 25 കൊല്ലമായി ജനങ്ങള്‍ എന്നെ പാര്‍ലമെന്റിലേക്ക് അയയ്ക്കുന്നത് ഞാന്‍ അവരില്‍ ഒരാളാണെന്ന് ഉറപ്പുള്ളത് കൊണ്ടാണ്. ഏത് സാഹചര്യത്തിലും അവര്‍ക്കൊപ്പം നില്‍ക്കുമെന്ന് സംശയം ഇല്ലാത്തതുകൊണ്ടാണ്. സമൂഹത്തിന്റെ ഏറ്റവും താഴെക്കിടയില്‍നിന്നു ഇന്ത്യന്‍ പാര്‍ലമെന്റ് വരെ എത്താനും പാര്‍ട്ടിയിലും, പൊതുരംഗത്തും, ഭരണ രംഗത്തും വിവിധ അവസരങ്ങള്‍ നല്‍കിയതും എന്റെ പാര്‍ട്ടിയാണ്. പാര്‍ട്ടിയുടെ കരുത്താണ് എന്റെയും കരുത്ത്.
സാധാരണക്കാരും കൂലിവേലക്കാരും ആയിരുന്ന മാതാപിതാക്കളുടെ മകന്‍ എന്ന നിലയില്‍ ഞാന്‍ വിശ്വസിക്കുന്നത് കോണ്‍ഗ്രസിന്റെ സോഷ്യലിസ്റ്റ് ധാരകളിലാണ്. പട്ടിണിയും പരിവട്ടവും നിറഞ്ഞ ജീവിത സാഹചര്യങ്ങളില്‍ വളര്‍ന്ന എനിക്ക് പഴയതൊന്നും മറക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ഞാനിപ്പോഴും ജനങ്ങള്‍ക്കിടയിലാണ് ജീവിക്കുന്നത്. ഞാന്‍ പഠിച്ചത് ജീവിത പ്രയാസങ്ങളോട് ഏറ്റുമുട്ടിയാണ്. അതുകൊണ്ടായിരിക്കാം എന്റെ ചിന്തയും, പ്രവര്‍ത്തനവും എപ്പോഴും തീവ്രവും ആത്മാര്‍ത്ഥവും ആകുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയും, ജനങ്ങളുമാണ് എന്റെ ജീവനും, ജീവിതവും. നെഹ്രൂവിയന്‍ സോഷ്യലിസ്റ്റ് ചിന്തകള്‍ ആണ് എന്റെ നയം. കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ട്ടിക്കകത്തുണ്ടായ നീക്കങ്ങള്‍ പാര്‍ട്ടിയെ സ്‌നേഹിക്കുന്ന, അടുത്ത്‌നിന്ന് കാര്യങ്ങള്‍ മനസിലാക്കുന്ന ഏതൊരാള്‍ക്കും വേദന ഉണ്ടാക്കുന്നതായിരുന്നു.
നെഹ്‌റുവും രാജീവും ഇന്ദിരയും കെട്ടിപ്പടുത്തതാണ് ഇന്ന് കാണുന്ന ഇന്ത്യ. പൊതുമേഖലയിലൂടെ പടുത്തുയര്‍ത്തിയ ഇന്ത്യയുടെ ഭൗതിക വികസനം ഒരൊന്നൊയി വിറ്റഴിക്കുന്നത് ആശങ്കയോടെ മാത്രമേ നോക്കി കാണാന്‍ കഴിയൂ. സര്‍ക്കാര്‍ ആശുപത്രികളും സര്‍ക്കാര്‍ വിദ്യാലയങ്ങളും, സര്‍ക്കാരിന്റെ എന്തും എന്റേത് കൂടിയാണെന്ന അഭിമാന ബോധം ഒരു സാധാരണ പൗരനായ എനിക്കുണ്ട്. അതിനെ ഇല്ലാതാകുന്ന നിലപാടുകള്‍ എന്നെ മുറിവേല്‍പ്പിക്കും. അസ്വസ്ഥനാക്കും. തിരുവനന്തപുരം എയര്‍പോര്‍ട്ട് വിഷയത്തിലും എന്റെ നിലപാട് അത് സര്‍ക്കാര്‍ മേഖലയില്‍ കൂടുതല്‍ മികച്ചതാക്കി നിലനിര്‍ത്തണം എന്നുള്ളതാണ്. പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമായ ശശി തരൂരിന്റെ അഭിപ്രായങ്ങള്‍ ആണ് ജനാധിപത്യപരമായ എന്റെ വിമര്‍ശനങ്ങളുടെ കാതല്‍. പാര്‍ട്ടിഫോറങ്ങളില്‍ ആലോചിക്കാതെയുള്ള അദ്ദേഹത്തിന്റെ പല നിലപാടുകളിലും ഞാന്‍ ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകര്‍ക്ക് വിയോജിപ്പുകള്‍ ഉണ്ട്. അത് വ്യക്തിപരമായ വിരോധമല്ല. രാഷ്ട്രീയമായ സംവാദമാണ്.
എല്ലാ വൈകുന്നേരങ്ങളിലും തനിക്കൊപ്പം ബാറ്റ്മിന്റന്‍ കളിക്കുമായിരുന്ന അംഗരക്ഷകരുടെ വെടിയേറ്റ് മുത്തശ്ശി മരിച്ചുവീഴുന്നതും, ശ്രീപെരുമ്പത്തൂരിലെ പൊതുപരിപാടിക്കിടയില്‍ അച്ഛന്‍ രാജീവ് ഒരു തീഗോളത്തില്‍ അമര്‍ന്ന് തീരുന്നതും കാണേണ്ടിവന്ന കുട്ടിയാണ് രാഹുല്‍. രാഷ്ട്രീയത്തില്‍ എത്തിയ രാഹുലിന് നേരിടേണ്ടി വന്നത് ലോകത്ത് മറ്റൊരു ചെറുപ്പക്കാരനും അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത ആക്ഷേപങ്ങളും അപമാനങ്ങളുമാണ്. ആ അനുഭവങ്ങളുടെ കരുത്താണ് രാഹുല്‍ ഗാന്ധി എന്ന രാഷ്ട്രീയക്കാരന്‍. അദ്ദേഹമല്ലാതെ മറ്റാരാണ് ഇന്ന് കോണ്‍ഗ്രസിനെ നയിക്കേണ്ടത്?
വ്യക്തിപരമായി ഞാന്‍ ഏറെ ഇഷ്ടപെടുന്ന ആളാണ് ശശി തരൂര്‍. അദ്ദേഹത്തിന്റെ ലോക പരിചയവും, കഴിവും പ്രാപ്തിയും ഭാഷാ പരിചയവും എനിക്കും സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സന്തോഷമാണ്. അദ്ദേഹത്തെ ഓര്‍ത്ത് എല്ലാ കേരളീയരെയും പോലെ എനിക്കും അഭിമാനമാണ്. അദ്ദേഹത്തിന്റെ നിലപാട് അദ്ദേഹം പ്രഖ്യാപിക്കുകയും പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച നടത്തുകയും ചെയ്തിട്ടുണ്ട്. ഹൈക്കമാന്‍ഡും കെപിസിസിയും പരസ്യ പ്രസ്താവനകളും വിലക്കിയിരിക്കുകയാണ്. നിലപാടുകളില്‍ വിയോജിക്കുമ്പോഴും അദ്ദേഹത്തിന്റെ കഴിവുകളിലും, നേട്ടങ്ങളിലും ഞാനും അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നുണ്ട്. എന്റെ വാക്കുകള്‍ അദ്ദേഹത്തെ വ്യക്തിപരമായി ആക്ഷേപിക്കാനോ മുറിവേല്‍പ്പിക്കാനോ, അദ്ദേഹത്തിന്റെ കഴിവുകളെ കുറച്ചു കാട്ടാനോ ആയിരുന്നില്ല. അതില്‍ അദ്ദേഹത്തിന് എന്തെങ്കിലും വിഷമം ഉണ്ടായെങ്കില്‍ പാര്‍ട്ടി താല്പര്യം മുന്‍ നിര്‍ത്തി അദ്ദേഹം നിലകൊണ്ട വിഷയങ്ങളില്‍ ശക്തമായി വിയോജിച്ചു കൊണ്ട് വ്യക്തിപരമായ ഉണ്ടായ വിഷമത്തില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു.
ഇപ്പോള്‍ ചില വിമര്‍ശകര്‍ പറയുന്നത് പോലെ വിവാഹത്തിനും മരണത്തിനും പാലുകാച്ചിനും പോകുന്ന എം.പിയാണ്. മക്കളുടെ വിദ്യാഭ്യാസ കാര്യത്തില്‍ അഭിപ്രായം ചോദിക്കാനും നാട്ടില്‍ അതിര്‍ത്തി തര്‍ക്കം ഉണ്ടായാലും ജനങ്ങള്‍ എന്നെയാണ് വിളിക്കുന്നത്. ഞാന്‍ അവരുടെ എം.പിയാണ് അവരെ കേള്‍ക്കുക എന്നത് എന്റെ ഉത്തരവാദിത്വമാണ്. ഞാനത് അഭിമാനത്തോടെ ഇനിയും തുടരും. പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകേണ്ട സമയവുമാണിത്. പാര്‍ട്ടി പ്രവര്‍ത്തകരും, നേതൃത്വവും ജാഗരൂകരായി നീങ്ങേണ്ട സാഹചര്യവും. കര്‍ത്തവ്യങ്ങളും, കടമകളും ഒരുപാട് നിറവേറ്റാനുണ്ട്. വിവാദങ്ങള്‍ക്ക് വിട.
സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തില്‍ കൂടുതല്‍ ലക്ഷ്യബോധത്തോടെ നമുക്ക് ഒരുമിച്ച് നീങ്ങാം.