കൊച്ചി- തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നൽകിയ കേന്ദ്ര നടപടി സ്റ്റേ ചെയ്യണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി.
അടിയന്തിരമായി ഹരജി പരിഗണിക്കാനാവില്ലെന്ന് അറിയിച്ച ഹൈക്കോടതി വിശദമായ വാദം കേൾക്കുന്നതിനായി കേസ് സെപ്റ്റംബർ 15 ലേക്ക് മാറ്റിവെച്ചു.
വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരേ സംസ്ഥാന സർക്കാർ നേരത്തേ ഹരജി നൽകിയിരുന്നു. ഈ ഹരജിയിൽ വിധി വരുന്നതു വരെ കേന്ദ്ര നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ, ഇടക്കാല ഉത്തരവ് നൽകാനാവില്ലെന്ന് ഹരജി പരിഗണിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അതേസമയം, വിമാനത്താവളത്തിൽ സംസ്ഥാനത്തിനുള്ള അവകാശം സ്ഥാപിക്കുന്നതിനുള്ള രേഖകൾ സമർപ്പിക്കുന്നതിന് അവസരമുണ്ടാകുമെന്ന് കോടതി വ്യക്തമാക്കി.
കേസിൽ കക്ഷികളായ കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് വാദങ്ങൾ രേഖാമൂലം സമർപ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.