ദമാം- തിരുവനന്തപുരം വിമാന താവളം അദാനി ഗ്രൂപ്പിനു കൈമാറിയ നടപടി റദ്ദാക്കണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ഖത്തീഫ് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ബിജെപി സർക്കാർ ഇന്ത്യയിൽ ഭരണം തുടങ്ങിയത് മുതൽ ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം സ്വകാര്യ കോർപറേറ്റ് മുതലാളിമാർക്ക് തീറെഴുതി കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തിരുവനന്തപുരം വിമാനത്താവളമുൾപ്പെടെ ഇന്ത്യയിലെ അഞ്ച് വിമാനത്താവളത്തിന്റെയും നടത്തിപ്പവകാശം ബിജെപിയുടെ തന്നെ സന്തത സഹചാരിയും, ഇഷ്ടക്കാരനുമായ കോർപറേറ്റ്് ഭീമൻ അദാനിക്ക് വിട്ടു നൽകിയ തീരുമാനം. ഇത് ജനങ്ങളുടെ പൊതു സമ്പത്തിനെ കൊള്ളയടിക്കലിന് തുല്യമാണ്. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഡി.സി വിമാനത്താവളം നടത്തിപ്പിന് തയ്യാറാണെന്ന് അറിയിച്ചിരുന്നെങ്കിലും നിലവിലുണ്ടായിരുന്ന മാനദണ്ഡങ്ങൾ അട്ടിമറിച്ചാണ് അദാനി ഗ്രൂപ്പിനെ കേന്ദ്രം ടെൻഡറിന് പരിഗണിച്ചത്. അദാനി ഗ്രൂപ്പ് മുന്നോട്ടുവെച്ച തുകയെക്കാൾ കുറഞ്ഞ നിരക്കിൽ ഏറ്റെടുക്കാമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചെന്നു പറയുന്നുണ്ടെങ്കിലും വിമാനത്താളത്തിനുള്ള ലേല നടപടികൾക്ക് കേരളം വിദഗ്‌ധോപദേശം തേടിയത് അദാനി ഗ്രൂപ്പുമായി ഉറ്റബന്ധമുള്ള നിയമ സ്ഥാപനത്തെയാണെന്ന വാർത്തകൾ പിണറായി സർക്കാരും ആരുടെ കൂടെയാണെന്നു ബോധ്യപ്പെടുത്തുന്നതാണ്. ഇങ്ങനെ ബിജെപി ഇന്ത്യയെ തന്നെ വിറ്റുകൊണ്ടിരിക്കുകയും എല്ലാ തൊഴിൽ സംവരണവും അവസരങ്ങളും ജനങ്ങളുടെ അവകാശങ്ങളും ഇല്ലാതാക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ജനങ്ങൾ മൗനം വെടിഞ്ഞ്്് ചോദ്യം ചെയ്യണമെന്നും ബ്ലോക്ക് കമ്മിറ്റി അഭ്യർത്ഥിച്ചു. യോഗത്തിൽ പ്രസിഡന്റ് ഷാഫി വെട്ടം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി നസീം കടക്കൽ, ഏരിയ കമ്മിറ്റി അംഗങ്ങളായ റഹീസ് കടവിൽ, ഹനീഫ മാഹി സംസാരിച്ചു.