Sorry, you need to enable JavaScript to visit this website.

റഹീം മൗലവിക്ക് ജിസാന്‍ കെ.എം.സി.സി യാത്രയയപ്പ് നല്‍കി

- ജിസാന്‍ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ആലിയയില്‍ റഹീം മൗലവിക്ക് നല്‍കിയ യാത്രയയപ്പ്.

ജിസാന്‍- നാല്‍പത്തിയൊന്ന് വര്‍ഷത്തെ പ്രവാസ ഓര്‍മകളുമായി വെസ്റ്റ് കോഡൂര്‍ സ്വദേശി നാട്ടുകല്ലിങ്ങല്‍ അബ്ദുല്‍ റഹീം ഹാജി എന്ന ജിസാന്‍കാരുടെ റഹീം മൗലവി നാളെ നാട്ടിലേക്കു മടങ്ങും. 92 ല്‍ അബു ആരീഷില്‍ ചേര്‍ന്ന പ്രഥമ ജിസാന്‍ കെ.എം.സി.സി ഉപാധ്യക്ഷന്‍ കൂടിയായ റഹീം മൗലവി ബെയ്ഷ് കെ.എം.സി.സി ഉപാധ്യക്ഷനും അബുസല കെ.എം.സി.സി ഉപദേശക സമിതി അംഗം, ചെമ്മാട് ദാറുല്‍ ഹുദ ജിസാന്‍ ചാപ്റ്റര്‍ അംഗം തുടങ്ങി നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്.
നാട്ടില്‍ മദ്രസ അധ്യാപകനായാരുന്ന റഹീം മൗലവി 1979ല്‍ ഹജിന് കപ്പല്‍ മാര്‍ഗം  ജിദ്ദയിലെത്തിയതാണ്. ഹജ് കഴിഞ്ഞ് മക്കയില്‍ തന്നെ ജോലിയില്‍ ഏര്‍പ്പെടുകയായിരുന്നു. ശേഷം തായിഫിലും അല്‍ബര്‍ക്കുലും കച്ചവടത്തില്‍ ഏര്‍പ്പെട്ട് 1985 ലാണ് ജിസാനിലെ ആലിയയില്‍ എത്തുന്നത്. നിരവധി ദീനീ സ്ഥാപനങ്ങള്‍ക്ക് മൗലവിയുടെ ഇടപെടലുകള്‍ സമാശ്വാസമായിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും മൗലവിയുടെ മീനാര്‍കുഴി പള്ളിദര്‍സ് കാലത്തെ ഉസ്താദുമായ പ്രൊഫസര്‍ ആലിക്കുട്ടി മുസ്‌ല്യാരും അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ല്യാര്‍, മഅ്ദിന്‍ വിദ്യാഭ്യാസ സമുച്ചയ ശില്‍പി സയ്യിദ് ഖലീല്‍ ബുഖാരി തങ്ങള്‍ തുടങ്ങി നിരവധി ദീനീ പണ്ഡിതരെ ആലിയയും അസാമയിലും താമസമൊരുക്കി സ്വീകരിക്കാന്‍ കഴിഞ്ഞത് പ്രവാസ ജീവിതത്തിലെ വിലപ്പെട്ട അനുഭവമായി മൗലവി കരുതുന്നു.
ജിസാന്‍ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ആലിയയില്‍ വെച്ച് യാത്രയയപ്പ് നല്‍കി.  യോഗത്തില്‍ പ്രസിഡന്റ് ഹാരിസ് കല്ലായി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മുസ്തഫ ദാരിമി മേലാറ്റൂര്‍ പ്രാര്‍ഥന നടത്തി. ഖാലിദ് പട്‌ല, ഷമീര്‍ അമ്പലപ്പാറ, ജമാല്‍ കമ്പില്‍, അബ്ദുറഹിമാന്‍ കുറ്റിക്കാട്ടില്‍, കുഞ്ഞിമുഹമ്മദ് തൃപ്പനച്ചി, ജാഫര്‍ മക്കരപ്പറമ്പ്, നജീബ് പാണക്കാട് ലത്തീഫ് കൂട്ടിലങ്ങാടി, അലവിക്കുട്ടി ചൊക്ലി, ശംസു പുല്ലാര, ബാവ ഗൂഡല്ലൂര്‍, താഹ കോഴിക്കോട്, നിസാര്‍ ആനക്കയം, റഹീം കടൂപുറം,  അശ്‌റഫ് ഗൂഡല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ബഷീര്‍ ആക്കോട് സ്വാഗതവും ഷംസു മണ്ണാര്‍ക്കാട് നന്ദിയും പറഞ്ഞു. നാലു പതിറ്റാണ്ട് കാലത്തെ ഗള്‍ഫ് ജീവിതത്തിലെ കയ്പും മധുരവും നിറഞ്ഞ അനുഭവ സമ്പത്ത് മൗലവിയുടെ നന്ദി പ്രസംഗത്തിലൂടെ പകര്‍ന്നത് പുതുതലമുറക്ക് ഒത്തിരി കാര്യങ്ങള്‍ പഠിക്കാനുപകരിച്ചു.

 

 

 

Latest News