- ഖർനുൽ മനാസിൽ മാത്രം മീഖാത്ത്
മക്ക- ചരിത്രത്തിലാദ്യമായി ഈ വർഷം ഹജ് തീർഥാടകർ ഒരു മീഖാത്തിൽനിന്ന് ഇഹ്റാമിൽ പ്രവേശിക്കും. കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ തീർഥാടകരുടെ എണ്ണം കുറച്ചതോടെയാണ് ഖർനുൽ മനാസിൽ മാത്രമായി മീഖാത്ത് ഒതുങ്ങുന്നത്. തീർഥാടകർ ഹജ് കർമത്തിനായി ഇഹ്റാം കെട്ടുന്ന സ്ഥലമാണ് ഇഹ്റാം എന്നറിയിപ്പെടുന്നത്. മസ്ജിദുൽ ഹറാമിന്റെ വടക്കുകിഴക്ക് ഭാഗത്തുനിന്ന് 80 കി.മീറ്ററും തായിഫ് നഗരത്തിൽനിന്ന് 40 കി.മീറ്ററും അകലെയാണ് ഖർനുൽ മനാസിൽ.
പ്രവാചകന്റെ കാലത്ത് നാല് മിഖാത്തുകളാണ് ഇഹ്റാമിനായി നിശ്ചയിക്കപ്പെട്ടിരുന്നത്. പിന്നീട് ഖലീഫ ഉമറാണ് അഞ്ചാമത്തെ മീഖാത്ത് നിശ്ചയിച്ചത്. ഹജിന്റെ ആദ്യ കർമമാണ് മീഖാത്തിൽ നിന്ന് ഇഹ്റാം നിർവഹിക്കൽ. വ്യത്യസ്ത ദേശങ്ങളിൽ നിന്ന് വരുന്ന തീർഥാടകർ മക്കയിലേക്ക് പ്രവേശിക്കുന്ന അതിർത്തിയിലാണ് മീഖാത്തുകൾ നിലകൊള്ളുന്നത്. നജ്ദിൽ നിന്ന് വരുന്നവർക്കായി സംവിധാനിച്ച ഖർനുൽ മനാസിലിൽ നിന്നാണ് നിലവിൽ ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നും കിഴക്കനേഷ്യയിൽ നിന്നും വരുന്ന ഹാജിമാർ ഇഹ്റാം നിർവഹിക്കേണ്ടത്. ഇരു ഭാഗത്തും ജലാശയവും തെക്കിൽ നിന്ന് വടക്കോട്ട് നീണ്ടുനിൽക്കുന്ന ചെറിയ മലകളുമുള്ള ഈ പ്രദേശത്തിന് സയ്ൽ അൽ കബീർ എന്നും പേരുണ്ട്.
ഇവിടുത്തെ സയ്ൽ അൽകബീർ പള്ളിയിലാണ് തീർഥാടകർക്ക് ഇഹ്റാമിൽ പ്രവേശിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. സൗദിയിലെ ഏറ്റവും വലിയ പള്ളികളിൽ ഒന്നാണ് ഈ മസ്ജിദ്.
'പ്രവാചകനുമായി അഭേദ്യ ബന്ധമുള്ള സ്ഥലമാണ് ഖർനുൽ മനാസിൽ. നബിയുടെ തായിഫിലേക്കുള്ള യാത്ര ഇത് വഴിയായിരുന്നു എന്ന് പല ചരിതകാരന്മാരും പറഞ്ഞിട്ടുണ്ട് -മക്കയിലെ ഉമ്മുൽ ഖുറാ യൂനിവേഴ്‌സിറ്റിയിലെ ചരിത നാഗരികം വിഭാഗം മേധാവി ഡോ. അദ്‌നാൻ ശരീഫ് വിശദീകരിക്കുന്നു.
അതേസമയം, മുമ്പും നിശ്ചയിക്കപ്പെട്ട തീർഥാടകർക്ക് പുറമെ പല ദിശകളിൽ നിന്ന് വരുന്ന ആളുകൾക്ക് ഇഹ്റാം വേദിയായിട്ടുണ്ട് ഖർനുൽ മനാസിൽ. യെമൻ, തായിഫ് എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകരുടെ മീഖാത്തായിരുന്നു ഇതെന്ന് ചരിത്ര ഗ്രന്ഥങ്ങളിൽ കാണാം.
ചിലർ ഈ മീഖാത്തിനെ ഖറൻ എന്ന് തെറ്റായി ഉച്ചരിക്കുന്നത് കാണാമെന്ന് സൗദിയിലെ പ്രമുഖ മാധ്യമ പ്രവർത്തകനും ചരിത്രകാരനുമായ ഹമദ് അൽസാലിമി പറഞ്ഞു. ഖറൻ എന്നത് യെമനിലെ ഒരു ഗോത്രത്തിന്റെ പേരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.