മക്ക- കോവിഡ്19 പ്രോട്ടോകോളുകൾ പാലിച്ച് ഹാജിമാരെ വരവേൽക്കാൻ മുസ്ദലിഫ മസ്ജിദിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ഇസ്‌ലാമിക്, കാൾ ആന്റ് ഗൈഡൻസ് മന്ത്രാലയം വ്യക്തമാക്കി.
മസ്ജിദിൽ ഏറ്റവും പുതിയ എയർകണ്ടീഷനറുകൾ സ്ഥാപിച്ചും അതിമനോഹരമായ കാർപറ്റുകളും വിരിച്ചുമാണ് തീർഥാടകരെ വരവേൽക്കുന്നത്. കൂടാതെ, ഭിന്നശേഷിക്കാർക്ക് പ്രത്യേകം സൗകര്യമൊരുക്കിയത് ഉൾപ്പെടെ ശൗചാലയങ്ങളിൽ അടിയന്തരമായ അറ്റകുറ്റപ്പണികളും വികസന പ്രവൃത്തികളും പൂർത്തിയാക്കി. പള്ളിയുടെ പരിസരത്ത് പുതിയ ജനറേറ്ററുകളും ഇനി മുതൽ പ്രവർത്തിക്കും. ഹാജിമാരെ സേവിക്കുന്നതിന് നിരീക്ഷണ ക്യാമറകളും അവർക്ക് ബോധവൽക്കരണം നൽകാൻ മോണിറ്ററുകളും സ്ഥാപിച്ചതായി മന്ത്രാലയം അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ പള്ളിക്കകത്ത് സാമൂഹിക അകലം പാലിക്കാൻ സ്വഫുകളിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഇക്കാര്യത്തിൽ തീർഥാടകരെ സഹായിക്കാൻ സ്ത്രീകളും പുരുഷന്മാരുമായ വളണ്ടിയർമാരെ നിയോഗിച്ചിട്ടുണ്ട്. ആരോഗ്യ, സുരക്ഷാ, സർവീസ് വകുപ്പുകളുമായി ഏകോപനം നടത്തിയാണ് കോവിഡ് മാനദണ്ഡങ്ങൾ നടപ്പിലാക്കുകയെന്നും മതകാര്യ മന്ത്രാലയം അറിയിച്ചു. ഭരണ നേതൃത്വത്തിന്റെ അഭിലാഷമനുസരിച്ച് തീർഥാടകർക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും മന്ത്രാലയം വെളിപ്പെടുത്തി.