ക്വാറന്റൈനിലിരിക്കെ മുങ്ങിയ സബ് കലക്ടറെ  തിരിച്ചെടുത്തു

കൊല്ലം- ക്വാറന്റൈനിലിരിക്കെ മുങ്ങിയ ഐ.എ.എസ്  ഉദ്യോഗസ്ഥന്‍  അനുപം  മിശ്രയെ തിരിച്ചെടുത്തു. ആലപ്പുഴ സബ് കലക്ടറായാണ്  പുനര്‍ നിയമനം.കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം.  ക്വാറന്റൈനില്‍ കഴിയുകയായിരുന്ന കൊല്ലം സബ് കലക്ടറായിരുന്ന ഇദ്ദേഹം നാട്ടിലേക്ക് മുങ്ങുകയായിരുന്നു.  പേഴ്‌സണല്‍ ഗണ്‍മാന്റെയും  െ്രെഡവറുടെയും കണ്ണുവെട്ടിച്ചാണ് ഇദ്ദേഹം നാട്ടിലേക്ക് കടന്നത്. ജില്ല കലക്ടറെയും ചീഫ് സെക്രട്ടറിയെയും വിവരം  അറിയിച്ചിരുന്നില്ല.  ഇതേത്തുടര്‍ന്ന്  അനുപം മിശ്രയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. 2016 ബാച്ച് ഐ.എ.എസുകാരനായ അനുപം മിശ്ര വിവാഹത്തിനായി അവധിയെടുത്ത് ഉത്തര്‍പ്രദേശിലെ നാട്ടിലേക്ക് പോയിരുന്നു. വിവാഹവും  സിംഗപ്പുര്‍ യാത്രയും കഴിഞ്ഞ്, മാര്‍ച്ച് 18ന്  മടങ്ങിയെത്തി  ജോലിയില്‍ പ്രവേശിച്ചു.   എന്നാല്‍,  കോവിഡ് പശ്ചാത്തലത്തില്‍ ഇദ്ദേഹത്തോട് നിരീക്ഷണത്തില്‍ കഴിയാന്‍  ജില്ല കളക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു.തുടര്‍ന്ന്,  ക്വാറന്റൈനില്‍ പ്രവേശിച്ച  അനുപം  മിശ്ര  അധികാരികളുടെ അനുവാദമില്ലാതെ  സ്വന്തം നാട്ടിലേയ്ക്ക് കടക്കുകയായിരുന്നു.   സംഭവം വിവാദമായതോടെ സബ് കളക്ടറെയും അദ്ദേഹത്തിന്റെ  ഗണ്‍മാന്‍ സുജിത്തിനെയും  സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. 
അതേസമയം, ക്വാറന്റൈന്‍ ലംഘിച്ച് മുങ്ങിയ സബ് കളക്ടര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെങ്കിലും ചെറുപ്പക്കാരനാണെന്ന പരിഗണനയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പോടെയാണ് സസ്‌പെന്‍ഷന്‍ നടപടികള്‍ സര്‍ക്കാര്‍ അവസാനിപ്പിച്ചിട്ടുള്ളത്.അനുപം  മിശ്രയെ ആലപ്പുഴയില്‍ നിയമിച്ചു കൊണ്ട് ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്.  
 

Latest News