തിരുവനന്തപുരം- സ്വർണ്ണ കള്ളക്കടത്ത് കേസിൽ ആർക്കും ഇടതുമുന്നണിയുടെയോ സർക്കാറിന്റെയോ സഹായം ലഭിക്കില്ലെന്ന് സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്വർണ്ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട എല്ലാവരെയും സമഗ്ര അന്വേഷണം നടത്തി മാതൃകാപരമായ നിയമ നടപടിക്ക് വിധേയമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
തെറ്റ് ചെയ്തവർ ആരായിരുന്നാലും രക്ഷപ്പെടാൻ പോകുന്നില്ല. അതിനനുസൃതമായ നിലപാടാണ് ഗവൺമെന്റ് സ്വീകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ആർക്കും എൽ ഡി എഫിന്റെയോ, സർക്കാരിന്റെയോ ഒരു സഹായവും ലഭിക്കുകയില്ല. ഇത് സംബന്ധിച്ച് ചില കേന്ദ്രങ്ങൾ പാർട്ടിക്കെതിരെ നടത്തുന്ന പ്രചരണങ്ങൾക്ക് യാതൊരുവിധ അടിസ്ഥാനവുമില്ല. ഇത് രാഷ്ട്രീയമായ ദുരാരോപണങ്ങൾ മാത്രമാണ്. ഇപ്പോൾ അന്വേഷണം നടത്തുന്ന കേന്ദ്ര സർക്കാർ ഏജൻസിയായ കസ്റ്റംസ് എല്ലാ വസ്തുതകളും പുറത്തുകൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കോടിയേരി വ്യക്തമാക്കി.