തിരുവനന്തപുരം-വർഗീയ പാർട്ടികളുമായി ഒളിഞ്ഞും തെളിഞ്ഞും ബന്ധപ്പെട്ട് ദീർഘകാലമായി പ്രവർത്തിക്കുന്ന പ്രസ്ഥാനം സി.പി.എമ്മാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇതിന് എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും നമ്മുടെ മുന്നിലുണ്ട്. രാജീവ് ഗാന്ധിയെ അധിക്ഷേപിക്കാനും യുപിഎ സർക്കാരിനെ താഴെയിറക്കാനും സംഘപരിവാരങ്ങളുമായി കൈകോർത്ത ചരിത്രമാണ് സിപിഎമ്മിനുള്ളത്.
എന്റെ സ്വന്തം പഞ്ചായത്തായ അഴിയൂരിൽ ഇടതുപക്ഷം ഭരിക്കുന്നത് തീവ്രവാദ സംഘടനയെന്ന് സിപിഎം മുദ്രകുത്തിയ പാർട്ടിയുമായി ചേർന്നാണ്. ഡസൺ കണക്കിന് തദ്ദേശസ്ഥാപനങ്ങളാണ് വർഗീയ കക്ഷികളുമായി ചേർന്ന് സി.പി.എം ഭരിക്കുന്നത്. ഇതേ കുറിച്ച് ഒരു തുറന്ന ചർച്ചയ്ക്ക് സി.പി.എം തയ്യാറുണ്ടോയെന്ന് മുല്ലപ്പള്ളി ചോദിച്ചു.
2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പി.ഡി.പി നേതാവുമായും ജനപക്ഷം നേതാവ് രാമൻപിള്ളയുമായും സി.പി.എം നേതാക്കൾ വേദി പങ്കിട്ടത് കേരളം മറന്നിട്ടില്ല.ആ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ മുഖ്യ കാരണം ഈ കൂട്ടുകെട്ടാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് കണ്ടെത്തിയത് സിപിഎം മറന്നു. ഓരോ തെരഞ്ഞെടുപ്പിലും സിപിഎമ്മിന് ഇത്തരം കൂട്ടുകെട്ടുകളുണ്ട്.
സമുദായ പാർട്ടിയെന്ന് ഇടതു നേതാക്കൾ പരസ്യമായി അധിക്ഷേപിച്ച ഐ.എൻ.എൽ ഇപ്പോൾ എൽ.ഡി.എഫിന്റെ ഘടകക്ഷിയാണ്. കേരള കോൺഗ്രസ് പാർട്ടികളെ തരാതരം പോലെ സമുദായ കക്ഷിയെന്ന് സി.പി.എം ചാപ്പകുത്തിയിട്ടുണ്ട്. സി.പി.എമ്മിന് വഴങ്ങാത്തവരെ വർഗീയവാദികളാക്കുകയും സി.പി.എമ്മിനോട് ചേർന്നാൽ അവർ മതേതരവാദികളുമാകുന്ന അത്ഭുത സിദ്ധി സി.പി.എമ്മിന്റെ കയ്യിലുണ്ടെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
നാഴികക്ക് നാൽപത് വട്ടം ഹിന്ദുവർഗീയതയെ എതിർക്കുന്നുവെന്ന് പ്രസംഗിക്കുന്ന സി.പി.എമ്മിന്റെ ബി.ജെ.പി വിരോധം ഒട്ടും ആത്മാർത്ഥതയില്ലാത്തതാണ്. സി.പി.എമ്മും ആർ.എസ്.എസുമായുള്ള ബന്ധം 1977 മുതൽ തുടങ്ങിയതാണ്. 77ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ആദ്യരൂപമായ ജനസംഘത്തിന്റെ നേതാവായിരുന്ന കെ.ജി.മാരാർ ഉദുമയിൽ നിന്നും മത്സരിച്ചത് ഇടതുപക്ഷ സഹായത്തോടെയാണ്്. അന്ന് സി.പി.എമ്മിന്റെ യുവജന നേതാവായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി കൂത്തുപറമ്പിൽ മത്സരിച്ചപ്പോൾ അദ്ദേഹത്തെ വിജയിപ്പിക്കാൻ ആർ.എസ്.എസുകാർ കഠിനമായി പ്രവർത്തിച്ചത് ആരും മറന്നിട്ടില്ല.അത് ചരിത്രത്തിന്റെ ഭാഗമാണ്. ബി.ജെ.പിയുടെ പ്രഖ്യാപിത ലക്ഷ്യമായ കോൺഗ്രസ് മുക്തഭാരതമെന്ന സ്വപ്ന സാഫല്യത്തിനായി സി.പി.എം രാപ്പകലില്ലാതെ പണിയെടുത്താലും അത് സാധ്യമല്ല. മതേതര ജനാധിപത്യ കൊടിക്കൂറ എന്നും ഉയർപ്പിടിച്ചിട്ടുള്ളത് കോൺഗ്രസ് മാത്രമാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.