റിയാദ് - കൊറോണ മഹാമാരി സൃഷ്ടിക്കുന്ന സാമ്പത്തിക, ധന പ്രത്യാഘാതങ്ങൾ ലഘൂകരിക്കാൻ ലക്ഷ്യമിട്ട് പഖ്യാപിച്ച ഉത്തേജക, സഹായ പദ്ധതികൾ ദീർഘിപ്പിക്കാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നിർദേശം നൽകി. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സൗദി ജീവനക്കാരുടെ വേതന വിഹിതം വഹിക്കൽ, പിഴകൾ നിർത്തിവെക്കൽ, സർക്കാർ ഫീസുകൾ ഈടാക്കൽ നീട്ടിവെക്കൽ, ഫീസുകൾ ഒഴിവാക്കി നൽകൽ എന്നിവ അടക്കമുള്ള പദ്ധതികൾ ദീർഘിപ്പിക്കാനാണ് രാജാവ് നിർദേശിച്ചത്. വ്യക്തികളെയും നിക്ഷേപ മേഖലയെയും സ്വകാര്യ മേഖലയെയും പിന്തുണക്കാനും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കുന്നതിൽ അവരുടെ പങ്ക് വർധിപ്പിക്കാനും കൊറോണയുടെ അനന്തര ഫലങ്ങളുടെ സാമ്പത്തിക, ധന പ്രത്യാഘാതങ്ങളിൽ നിന്ന് ലഘൂകരണം നൽകാനും സഹായിക്കുന്ന അടിയന്തിര സർക്കാർ നടപടികളുടെ തുടർച്ചയെന്നോണമാണ് പുതിയ ചുവടുവെപ്പ്.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
കൊറോണ പ്രത്യാഘാതങ്ങൾ പ്രതികൂലമായി ബാധിച്ച സ്വകാര്യ സ്ഥാപനങ്ങളിലെ സൗദി ജീവനക്കാരുടെ വേതനം സാനിദ് പദ്ധതി വഴി വിതരണം ചെയ്യൽ, റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട പിഴകൾ നിർത്തിവെക്കൽ, പദവി ശരിയാക്കുന്നതിന് സ്വകാര്യ സ്ഥാപനങ്ങൾക്കുള്ള വിലക്ക് താൽക്കാലികമായി എടുത്തുകളയൽ, സൗദികളെ ജോലിക്കു വെച്ചാലുടൻ മുഴുവൻ സ്ഥാപനങ്ങളുടെയും നിതാഖാത്തിൽ സ്വദേശി ജീവനക്കാരെന്നോണം അവരെ കണക്കാക്കൽ, വേതന സുരക്ഷാ പദ്ധതി പാലിക്കാത്തതിന് സ്വകാര്യ സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് എടുത്തുകളയൽ, ഉയർന്ന തോതിൽ സൗദിവൽക്കരണം പാലിച്ച് അൽസ്വഫ്‌വ വിഭാഗത്തിൽ സ്ഥാപനങ്ങൾക്കുള്ള പ്രത്യേക സേവനങ്ങൾ ഇരുപത്തിനാലു മണിക്കൂറും നൽകൽ, ബാങ്ക് ഗ്യാരണ്ടി സമർപ്പിക്കുന്നതിന് പകരം ഇറക്കുമതി തീരുവ ഈടാക്കൽ മുപ്പതു ദിവസത്തേക്ക് നീട്ടിവെക്കൽ എന്നീ പദ്ധതികൾ നടപ്പാക്കാനാണ് രാജാവ് നിർദേശം നൽകിയിരിക്കുന്നത്.
സകാത്ത് തവണകളായി അടക്കാൻ അനുവദിക്കണമെന്ന അപേക്ഷ ആദ്യ ഗഡു അടക്കണമെന്ന വ്യവസ്ഥ കൂടാതെ തന്നെ സ്വീകരിക്കൽ, ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് കസ്റ്റംസ് വഴി മൂല്യവർധിത നികുതി ഈടാക്കൽ നീട്ടിവെക്കൽ, മൂല്യവർധിത നികുതി തിരികെ ഈടാക്കാനുള്ള അപേക്ഷകളിൽ രേഖാ പരിശോധനകൾ പിന്നീടാക്കി വേഗത്തിൽ പണം നൽകൽ, ഇഖാമ കാലാവധി അവസാനിച്ച വിദേശ തൊഴിലാളികളുടെ ലെവി ഇഖാമ കാലാവധി അവസാനിച്ച തീയതി മുതൽ ഒരു മാസത്തേക്ക് കൂടി ഒഴിവാക്കി നൽകൽ, ആവശ്യമെങ്കിൽ ഒരു മാസത്തേക്ക് കൂടി അധികമായി ലെവി ഇളവ് പദ്ധതി ദീർഘിപ്പിക്കൽ, സകാത്തും നികുതിയും നിയമാനുസൃത സമയത്ത് അടക്കാത്തവർക്കുള്ള സേവനങ്ങൾ നിർത്തിവെക്കലും സ്വത്തുകൾ കസ്റ്റഡിയിലെടുക്കലും രണ്ടു മാസത്തേക്ക് കൂടി നീട്ടിവെക്കൽ എന്നീ ഉത്തേജക, സഹായ പദ്ധതികളാണ് രാജാവ് പ്രഖ്യാപിച്ചിരിക്കുന്നത്.