Sorry, you need to enable JavaScript to visit this website.

വന്ദേഭാരത് വിമാനത്തില്‍ സ്വര്‍ണക്കടത്ത്, രണ്ട് പേര്‍ പിടിയില്‍

കൊല്ലം- വന്ദേഭാരത് വിമാനത്തില്‍ ദുബായില്‍ നിന്നു മടങ്ങിയ ആളെ ഉപയോഗിച്ചു സ്വര്‍ണം കടത്തിയതിന രണ്ട്് പേര്‍ അറസ്റ്റില്‍. ഒരാള്‍ക്കെതിരെ കൂടി കേസെടുത്തു. 340 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. സ്വര്‍ണം കൈമാറുന്നതിനിടെ പോലീസ് പട്രോളിംഗ് സംഘമാണ് പിടികൂടിയത്.

കടത്തിക്കൊണ്ടു വന്ന സ്വര്‍ണം വാങ്ങാന്‍ എത്തിയ കോഴിക്കോട് കൊടുവള്ളി മൂലയില്‍ വീട്ടില്‍ ഷമീര്‍ (35), കണ്ണാടിപൊയ്കയില്‍ വീട്ടില്‍ മുഹമ്മദ് (40) എന്നിവരെയാണ് പിടികൂടിയത്. സ്വര്‍ണം കൊണ്ടുവന്ന ചാത്തന്നൂര്‍ കാരംകോട് വിസ്മയയില്‍ ജോസ് ദാസിന് (35) എതിരെയും കേസ് എടുത്തു. ഇയാള്‍ ക്വാറന്റൈനിലാണ്. ആദിച്ചനല്ലൂര്‍ അടിമുക്കിനു സമീപമാണു സംഘം പിടിയിലായത്.

കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശിയായ ജോസ് ദാസ് ചാത്തന്നൂര്‍ ജെ.എസ.്എം ആശുപത്രിക്കു സമീപമാണു താമസിക്കുന്നത്. വെള്ളിയാഴ്ച രാത്രി 7.30നു ദുബായില്‍നിന്നു തിരുവനന്തപുരം വിമാനത്തിലാണ് ജോസ് ദാസ് എത്തിയത്. ക്വാറന്റൈനില്‍ കഴിയണമെന്നതിനാല്‍ കൂടെ ജോലി ചെയ്യുന്ന ആദിച്ചനല്ലൂര്‍ സ്വദേശിയുടെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ എത്തുകയായിരുന്നു.
വീടു വരെ കാര്‍ എത്താത്തതിനാല്‍ സമീപത്തെ റോഡില്‍ വച്ചു സ്വര്‍ണം കൈമാറി. സ്വര്‍ണം വാങ്ങി കോഴിക്കോട് സ്വദേശികള്‍ കാറില്‍ കയറിയപ്പോള്‍ പോലീസ് പട്രോളിംഗ് സംഘത്തിന്റെ മുന്നില്‍പ്പെട്ടു. അനധികൃതമായി സ്വര്‍ണം കടത്തിയതിനു പുറമേ ക്വാറന്റൈന്‍ ലംഘിച്ചതിനും ജോസ് ദാസിനെതിരെ കേസ് എടുത്തു.
പ്രതികളെ സെന്‍ട്രല്‍ കസ്റ്റംസ് അധികൃതര്‍ക്കു കൈമാറി.

 

Latest News