കോഴിക്കോട്- ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തുന്നതിന് മുമ്പ് വധക്കേസിലെ ഒന്നും പ്രതി അനൂപ് കഴിഞ്ഞ ദിവസം മരിച്ച മറ്റൊരു പ്രതി കുഞ്ഞനന്തനുമായി നിരന്തരം ഫോൺ ചെയ്തതിന്റെ രേഖ വീണ്ടും ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച് ടി.പിയുടെ ഭാര്യ കെ.കെ രമ.
രമയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
കുഞ്ഞനന്തനെ വിശുദ്ധനാക്കാനുള്ള പ്രചാരണയുദ്ധം മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയും പാർട്ടി ചാനലും പത്രവും സൈബർ സംഘവും വരെ ഒരുമിച്ചു നയിക്കുന്ന ദയനീയക്കാഴ്ച്ച കേരളം കാണുകയാണ്. ബഹുമാനപ്പെട്ട നീതിപീഠം ഒരു കൊലക്കേസിൽ ജീവപര്യന്തം തടവറ വിധിച്ചൊരു കുറ്റവാളിയെ 'കരുതലുള്ളൊരു മനുഷ്യസ്‌നേഹി'യായി സ്ഥാപിച്ചെടുക്കാനുള്ള ഈ കഠിനാധ്വാനം സഹതാപമുണർത്തുന്നു. കുഞ്ഞനന്തനോടുള്ള ഈ കടപ്പാട് മുഖ്യമന്ത്രിയുടേയും പാർട്ടി നേതൃത്വത്തിൻറെയും ബാധ്യതയാണെന്ന് ടിപി വധത്തിൻറെ ഉള്ളുകള്ളികളറിയുന്ന ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.
ഏതോ 'കള്ളമൊഴി' കേട്ട് കോടതി ഒരാളെ കൊലക്കേസിലെ ഗൂഢാലോചനയിൽ ജീവപര്യന്തം ശിക്ഷിച്ചുകളഞ്ഞുവെന്ന കള്ളപ്രചരണം കഴിഞ്ഞെങ്കിൽ ഇനി ടിപി വധക്കേസിലെ വിധിന്യായം ഒന്നു വായിച്ചുനോക്കാം. വിശദവായനയ്ക്ക് നേരമില്ലെങ്കിൽ വിധിന്യായത്തിലെ ഈ ഫോൺവിളിപട്ടികയൊന്ന് കാണാം. കുഞ്ഞനന്തനെന്ന 'മനുഷ്യസ്‌നേഹി' സഖാവ് ടിപിയെ വെട്ടിനുറുക്കിയ ക്വട്ടേഷൻ സംഘാംഗവും ഒന്നാം പ്രതിയുമായ അനൂപുമായി ടിപി വധത്തിന് മുൻപ് തൻറെ ഫോണിൽ നിന്ന് വിളിച്ചു സംസാരിച്ചത് ഏഴു തവണയാണ്! കുഞ്ഞനന്തനിൽ മുഖ്യമന്ത്രി കണ്ട 'കരുതൽ' എന്താണെന്ന് മനസ്സിലായല്ലോ!!