Sorry, you need to enable JavaScript to visit this website.

ലോക്ഡൗണിൽ കുടുങ്ങിയ ലൈബീരിയൻ കുടുംബത്തിന് നാട്ടിലേക്ക് പോകണം

കൊച്ചി- ഈ കഥയിൽ കണ്ണുനീരും സന്തോഷവുമുണ്ട്. പ്രതീക്ഷയും വിശ്വാസവുമുണ്ട്. നിശ്ചയമായും കാത്തിരിപ്പുമുണ്ട്. കൃത്യമായി പറഞ്ഞാൽ പതിനായിരം കിലോമീറ്റർ ദൈർഘ്യമുള്ള കാത്തിരിപ്പ്! കൊച്ചിയിലെ ആശുപത്രി മുറിയിലും ലൈബീരിയയിലെ ഭവനത്തിലുമായി വിഭജിക്കപ്പെട്ട  ഈ കുടുംബം ആഹ്ലാദമുണർത്തുന്ന  കൂടിച്ചേരലിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ലൈബീരിയയിൽ നിന്ന് രണ്ടര വയസ്സുള്ള മകൻ ജിൻ പേയുമായി ജെന്നെ  ഇന്ത്യയിലെത്തിയത് മാർച്ച് രണ്ടിനാണ്. ജിന്നിന്റെ കുഞ്ഞു ഹൃദയത്തിന് ചികിൽസ തേടിയായിരുന്നു അനേകായിരം കാതങ്ങൾ താണ്ടി എത്തിയത്. പീറ്റർ, ജെന്നെ ദമ്പതികളുടെ രണ്ടാമത്തെ മകനായ ജിൻ, ജനിച്ച് ഏതാനും നാളുകൾക്കകം തന്നെ ഹൃദയത്തിന് തകരാറുണ്ടെന്ന്  കണ്ടെത്തിയിരുന്നു. ശരീരഭാരം ആനുപാതികമായി വർധിക്കാത്തതും കൂടെകൂടെയുള്ള ശ്വാസകോശസംബന്ധമായ അസുഖങ്ങളുമാണ് വിശദമായ പരിശോധനകളിലേക്ക് നയിച്ചത്. വൈകാതെ തന്നെ കുഞ്ഞിന് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ വേണ്ടി വരുമെന്ന്  പീറ്ററും ജെന്നെയും മനസ്സിലാക്കി. ആരോഗ്യമേഖലയിൽ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും ശസ്ത്രക്രിയ ഉൾപ്പടെ കുട്ടികളുടെ ഹൃദ്രോഗ ചികിൽസാസൗകര്യങ്ങളുള്ള കേന്ദ്രങ്ങൾ ലൈബീരിയയിൽ ഇല്ല. തലസ്ഥാനമായ മൺറോവിയയിലെ ജെ എഫ് കെ മെഡിക്കൽ സെന്ററിലെ സീനിയർ പീഡിയാട്രിഷ്യനായ ഡോ. സിയ കമനോറാണ് ചികിൽസയ്ക്കായി എറണാകുളം ലിസി ആശുപത്രിയിലെ കുട്ടികളുടെ ഹൃദ്രോഗവിഭാഗം നിർദേശിച്ചത്. ലൈബീരിയയിലെ പാവപ്പെട്ട  കുട്ടികൾക്ക് വിദഗ്ദ്ധ ചികിൽസ ലഭ്യമാക്കുതിൽ പ്രശംസനീയമായ ശ്രമങ്ങൾ നടത്തിയിട്ടുള്ള ഡോ. സിയ മുൻപും ധാരാളം കുട്ടികൾക്ക് ലിസി ആശുപത്രിയിലെ കുട്ടികളുടെ ഹൃദ്രോഗവിഭാഗത്തിന്റെ സഹകരണത്തോടെ ലഭ്യമാക്കിയിട്ടുണ്ട്. ശസ്ത്രക്രിയ തീരുമാനിച്ചതോടെ് പീറ്ററിനും ജെന്നെയ്‌ക്കെും കഠിനാധ്വാനത്തിന്റെയും ത്യാഗത്തിന്റെയും നാളുകളായിരുന്നു.  ഓവർടൈം ജോലിചെയ്തും കുടുംബവീട് പണയപ്പെടുത്തിയും മറ്റു വിനോദോപാധികൾ വേണ്ടെന്ന്  വച്ചുമൊക്കെയാണ് ഇന്ത്യയിലേക്കും കേരളത്തിലേക്കുമുള്ള യാത്രയ്ക്കും ചികിൽയ്ക്കുമുള്ള പണം കണ്ടെത്തിയത്. ഒരു മാസത്തിനു  ശേഷം എല്ലാം കൂടുതൽ ശുഭകരവും സന്തോഷകരവുമായി പര്യവസാനിക്കുമെന്ന  പ്രതീക്ഷയിലാണ് ജെന്നെ  കുഞ്ഞുമായി ഇന്ത്യയിലേക്ക് പുറപ്പെട്ടത്. പക്ഷേ കൊവിഡ് എല്ലാ കണക്കുകൂട്ടലുകളും തകർത്തു. മാർച്ച് ആറിന്  ലിസി ആശുപത്രിയിലെ കുട്ടികളുടെ ഹൃദ്രോഗവിഭാഗത്തിൽ പ്രവേശിപ്പിച്ച ജിൻ പെയ്ക്ക് 12 നാണ് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ നടത്തിയത്. അയോട്ടാ പൾമണറി വിൻഡോയിൽ ഉണ്ടായിരുന്ന സുഷിരം ശസ്ത്രക്രിയയിലൂടെ അടയ്ക്കുകയായിരുന്നു. ശസ്ത്രക്രിയയെ തുടർന്ന് വളരെ വേഗം ആരോഗ്യനിലയിൽ പുരോഗതി കണ്ടതോടെ വലിയ ആഹഌദത്തിലായിരുന്നു ജെന്നെയും ലൈബീരിയയിലുള്ള കുടുംബവും. തുടർപരിശോധനകൾ പൂർത്തിയാക്കി ഏപ്രിൽ രണ്ടിന് മടങ്ങാനിരിക്കെയാണ് മഹാമാരിമൂലം കാര്യങ്ങളൊക്കെ കീഴ്‌മേൽ മറിഞ്ഞത്. ചികിൽസയ്ക്കും ഒരു മാസത്തെ ചെലവുകൾക്കുമായി ജെന്നെ  കരുതിയതൊക്കെ ഇതിനോടകം തീർന്നു കഴിഞ്ഞു. ലിസി ആശുപത്രി അധികൃതരുടെ കരുതലിൽ, ആശുപത്രിയിൽ തന്നെയാണ് ഇപ്പോൾ അമ്മയുടെയും കുഞ്ഞിന്റെയും താമസവും ഭക്ഷണവും. ഇടയ്ക്ക് ലൈബീരിയൻ എംബസിയും മറ്റും ചെറിയ സഹായങ്ങൾ നൽകിയിരുന്നു. യാതനകളുടെയും കണ്ണീരിന്റെയും   മഹാമാരിയുടെ കാലം കാരുണ്യത്തിന്റെയും കരുതലിന്റെയും അനേകം കഥകൾ പിറക്കുന്നതിനും സാക്ഷിയായതിന്റെ പ്രതീക്ഷയിൽ നിരാശരാകാതെ ജെന്നെയും  കുഞ്ഞും കൊച്ചിയിലും പീറ്ററും മൂത്ത മകനും ലൈബീരിയയിലും കാത്തിരിക്കുകയാണ്.

 

Latest News