ദുബായ്- പ്രവാസികളെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച ആതിരയുടെ ഭർത്താവ് നിതിൻ ചന്ദ്രൻ(28) ദുബായിൽ ഉറക്കത്തിൽ മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. പ്രവാസികളായ ഗർഭിണികൾക്ക് വേണ്ടി രാജ്യത്തെ പരമോന്നത നീതിപീഠത്തെ സമീപിച്ച് വാർത്തകളിൽ ഇടം തേടിയ കോഴിക്കോട് സ്വദേശിയാണ് ആതിര. ഇവർ ദുബായിലിരിക്കൊണ് സുപ്രീം കോടതിയെ സമീപിച്ചത്.
മെയ് എട്ടിനാണ് കോഴിക്കോട്ടുകാരിയായ ആതിര ഗീത ശ്രീധരൻ നാട്ടിലെത്തിയത്. ജൂലൈ ആദ്യ വാരത്തിൽ നടക്കേണ്ട പ്രസവത്തിനായി നാട്ടിലേക്ക് മടങ്ങാനിരിക്കെ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് ആതിരയുടെ യാത്ര നീണ്ടത്. ആതിരയുൾപ്പെടെ നിരവധി പേരുടെ യാത്രയും അനിശ്ചിതത്വത്തിലായി. ഇവരുടെയെല്ലാം പ്രതിനിധിയായി ആതിരയുടെ പേരിൽ ദുബായിലെ ഇൻകാസ് യൂത്ത് വിംഗാണ് സുപ്രീം കോടതിയെ സമീപിച്ചത്. വന്ദേഭാരത് മിഷനിലെ ആദ്യ വിമാനത്തിലാണ് ആതിര നാട്ടിലേക്ക് തിരിച്ചത്.
ആതിരയുടെ മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് ഷാഫി പറമ്പിൽ എം.എൽ.എയാണ് നൽകിയത്. സ്ത്രീകൾക്കു വേണ്ടി ശബ്ദമുയർത്തിയതിനുള്ള ഇൻകാസിന്റെ സ്‌നേഹ സമ്മാനമെന്നാണ് ഷാഫി പറമ്പിൽ ടിക്കറ്റ് നൽകികൊണ്ട് പറഞ്ഞത്. എന്നാൽ സമ്മാനം സ്വീകരിച്ച ആതിരയും നിതിനും ടിക്കറ്റെടുക്കാൻ തങ്ങൾക്ക് സാമ്പത്തികമായി ബുദ്ധിമുട്ടില്ലെന്ന് അറിയിച്ചിരുന്നു. രണ്ടു പേർക്ക് മടക്കയാത്രയ്ക്കുള്ള ടിക്കറ്റിനുള്ള പണവും അവർ പകരം നൽകി.
ദുബായിലെ കൺസ്ട്രക്ഷൻ കമ്പനിയിൽ മെക്കാനിക്കൽ എഞ്ചിനീയർ ആയിരുന്നു നിതിൻ. സാമൂഹ്യ പ്രവർത്തനത്തിലും സജീവമായിരുന്നു. അപ്പാർട്‌മെന്റിൽ തനിച്ചായിരുന്നു താമസം. നിതിന്റെ മരണത്തിൽ യു.എ.ഇ കോൺസുൽ ജനറൽ വിപുൽ അനുശോചിച്ചു.