Sorry, you need to enable JavaScript to visit this website.

ശബരിമല നട ജൂൺ 14ന് തുറക്കുമെന്ന് ദേവസ്വം മന്ത്രി

തിരുവനന്തപുരം- മിഥുന മാസ പൂജകൾക്കായി ശബരിമല നട ജൂൺ 14ന് തുറക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. 14 മുതൽ 28 വരെ മാസപൂജയും ഉത്സവവും നടക്കും. 28ന് ആറാട്ട് നടക്കും. നിലവിൽ ശബരിമലയിലുള്ള വെർച്വൽ ക്യൂ സമ്പ്രദായത്തിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ. ഒരു മണിക്കൂറിൽ 200 പേരെ വെർച്വൽ ക്യൂ വഴി അനുവദിക്കും. രാവിലെ നാലു മുതൽ ഉച്ചക്ക് ഒന്നു വരെയും വൈകിട്ട് നാലു മുതൽ രാത്രി 11 വരെയും ദർശനം അനുവദിക്കും. ആകെ 16 മണിക്കൂറായിരിക്കും ദർശന സമയം. 50 പേരെ മാത്രമേ ഒരു സമയം ക്ഷേത്രമുറ്റത്ത് പ്രവേശിപ്പിക്കുകയുള്ളൂ. അടുത്ത ക്യൂവിൽ അടുത്ത 50 പേരെ പ്രവേശിപ്പിക്കും. ക്യൂവിൽ സാമൂഹ്യ അകലം പാലിക്കാൻ കൃത്യമായ ക്രമീകരണം വട്ടം വരച്ച് രേഖപ്പെടുത്തും. 10 വയസിന് താഴെയുള്ളവർക്കും 65 വയസിനു മേലെയുള്ളവർക്കും രജിസ്‌ട്രേഷൻ അനുവദിക്കില്ല. പമ്പയിലും സന്നിധാനത്തും തെർമൽ സ്‌കാനിംഗ് ഉണ്ടാകും. ഭക്തർ നിർബന്ധമായും മാസ്‌ക് ധരിക്കണം. കൈ സോപ്പുപയോഗിച്ച് കഴുകാനും സാനിറ്റൈസേഷനും സൗകര്യമുണ്ടാകും. വി.ഐ.പി ദർശനം ഉണ്ടാകില്ല. വരുന്ന ഭക്തർക്ക് താമസ സൗകര്യവുമുണ്ടാകില്ല. കൊടിയേറ്റവും ആറാട്ടും ഇത്തവണ ചടങ്ങുകളായി മാത്രമാകും നടത്തുക. നെയ്യഭിഷേകത്തിന് സൗകര്യമുണ്ടാകും. എന്നാൽ തങ്ങൾ കൊണ്ടുവരുന്ന നെയ് തന്നെ അഭിഷേകം നടത്തി അതിന്റെ ആടിയശിഷ്ടം വേണമെന്ന് നിർബന്ധം ചെലുത്തരുത്. എന്നാൽ അഭിഷേകം നടത്തിയ നെയ്യ് നൽകാൻ സൗകര്യമൊരുക്കും. പാള പാത്രത്തിൽ ചൂടുകഞ്ഞി ഭക്തർക്ക് നൽകും. കെ.എസ്.ആർ.ടി.സി ബസുകൾ വഴിയും സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ചും വരാം. ഇത്തവണ പ്രത്യേക സാഹചര്യത്തിൽ പമ്പ വരെ വാഹനങ്ങൾ വരാൻ യാത്രാനുമതിയുണ്ട്. പാർക്ക് ചെയ്യാനും സൗകര്യമുണ്ടാകും. മഴ ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ വിലയിരുത്തി ആവശ്യമെങ്കിൽ മാറ്റം വരുത്തും.


അഞ്ചു പേർ വീതമുള്ള ടീമുകളായാണ് അനുവദിക്കുക. ഇതര സംസ്ഥാനങ്ങളിൽനിന്ന് വരുന്ന ഭക്തർ ശബരിമല ദർശനത്തിന് കേരളത്തിലേക്ക് വരാൻ 'കോവിഡ്-19 ജാഗ്രത' പോർട്ടൽ വഴി പാസിന് രജിസ്റ്റർ ചെയ്യണം. പേരും വിവരങ്ങൾക്കുമൊപ്പം ശബരിമല യിൽ വരുന്നവർ വരുന്നതിന് രണ്ടു ദിവസം മുമ്പെങ്കിലും ഐ.സി.എം.ആർ അംഗീകൃത ലാബിന്റെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണമെന്നത് നിർബന്ധമാണ്. സർട്ടിഫിക്കറ്റ് ഉള്ള ഇതര സംസ്ഥാന ഭക്തർക്കേ ശബരിമലയിലേക്ക് യാത്രാനുമതിക്ക് പാസ് നൽകൂവെന്ന് മന്ത്രി വ്യക്തമാക്കി. യാത്രയ്ക്ക് അത്യാവശ്യം ലഗേജ് മാത്രമേ ആകാവൂ. വരുന്നവർ ആവശ്യമായ ചൂടുവെള്ളം, മെഡിക്കൽ സൗകര്യം എന്നിവയുണ്ടാകും. അപ്പവും അരവണയും ഓൺലൈനായി നേരത്തെ ബുക്ക് ചെയ്യുന്നവർക്കാവും വിതരണം ചെയ്യുക. നേരത്തെ പണമടച്ച് ബുക്ക് ചെയ്തവർക്ക് സന്നിധാനത്ത് നിന്ന് ഇവ ശേഖരിക്കാം. ശബരിമലയിലേക്ക് വണ്ടിപ്പെരിയാർ വഴി വന്നുള്ള ദർശനം അനുവദിക്കില്ല. ശബരിമലയിൽ ശുചീകരണത്തിൽ കേരളത്തിൽ നിന്നുള്ള തൊഴിലാളികളെ നിയോഗിക്കും. പൊതു സ്‌നാനഘട്ടങ്ങൾ ഉപയോഗിക്കാനാകാത്തതിനാൽ പമ്പാ സ്‌നാനം ഇത്തവണ അനുവദിക്കില്ല. 


ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തുന്നവർക്ക് മാത്രമായിരിക്കും അമ്പല ദർശനത്തിന് പ്രവേശനം. ഒരു ദിവസം 600 പേർക്ക് ദർശനം ലഭ്യമാക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഒരു മണിക്കൂറിൽ 150 പേർക്ക് ദർശനം സാധ്യമാക്കും.  രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാകും ദർശനം അനുവദിക്കുക. ഒരു ദിവസം പരമാവധി 60 വിവാഹം വരെയാകാമെന്നണ് തീരുമാനം. 


 

Latest News