റിയാദ്- ജീവനക്കാർക്കും വിശ്വാസികൾക്കുമിടയിൽ കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് വിവിധ പ്രവിശ്യകളിലെ 39 മസ്ജിദുകളും ജുമാമസ്ജിദുകളും ഇസ്‌ലാമികകാര്യ മന്ത്രാലയം അടച്ചു. ഇമാമുമാരും മുഅദ്ദിനുകളും ശുചീകരണ തൊഴിലാളികളും അടക്കമുള്ള ജീവനക്കാർക്കും മസ്ജിദുകളിൽ നമസ്‌കാരങ്ങളിൽ പങ്കെടുത്ത വിശ്വാസികൾക്കുമിടയിൽ കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഈ പള്ളികൾ അടച്ചത്. ഈ മസ്ജിദുകൾ അണുവിമുക്തമാക്കി വരികയാണെന്ന് ഇസ്‌ലാമികകാര്യ മന്ത്രാലയം പറഞ്ഞു.
സൗദിയിൽ ശക്തമായ മുൻകരുതൽ, പ്രതിരോധ നടപടികൾ പാലിച്ചാണ് മസ്ജിദുകൾ വീണ്ടും തുറന്നത്. മുൻകരുതൽ, പ്രതിരോധ നടപടികൾ പാലിക്കേണ്ടതിനെ കുറിച്ച് വിശ്വാസികളെ മന്ത്രാലയം ശക്തമായി ബോധവൽക്കരിക്കുന്നുമുണ്ട്. വീടുകളിൽ വെച്ച് അംഗശുദ്ധി വരുത്തണമെന്നും മസ്ജിദുകളിലേക്ക് പുറപ്പെടുന്നതിനു മുമ്പും പള്ളികളിൽ നിന്ന് തിരിച്ചെത്തിയ ശേഷവും കൈകൾ നന്നായി കഴുകണമെന്നും അണുനശീകരണികൾ ഉപയോഗിക്കണമെന്നും നിർദേശമുണ്ട്. പ്രായം ചെന്നവരും വിട്ടുമാറാത്ത രോഗങ്ങൾ ബാധിച്ചവരും വീടുകളിൽ നിന്നാണ് നമസ്‌കാരങ്ങൾ നിർവഹിക്കേണ്ടത്. ഇവർ പള്ളികളിലേക്ക് വരരുത്.
പതിനഞ്ചിൽ കുറവ് പ്രായമുള്ള കുട്ടികളുമായി മസ്ജിദുകളിൽ വരരുതെന്നും സ്വന്തം മുസ്ഹഫുകൾ കൊണ്ടുവരികയോ മൊബൈൽ ഫോണിലെ ഇ-മുസ്ഹഫുകൾ ഉപയോഗിക്കുകയോ ചെയ്യണമെന്നും വിശ്വാസികൾ തമ്മിൽ രണ്ടു മീറ്ററിൽ കുറയാത്ത അകലം പാലിക്കണമെന്നും സ്വന്തം നമസ്‌കാരപടം കൊണ്ടുവരണമെന്നും ഇവ പള്ളികളിൽ സൂക്ഷിക്കരുതെന്നും നിർദേശമുണ്ട്.
റജബ് അവസാനത്തിൽ താൽക്കാലികമായി അടച്ച സൗദിയിലെ പള്ളികൾ രണ്ടര മാസത്തിനു ശേഷം കഴിഞ്ഞ ഞായറാഴ്ചയാണ് തുറന്നത്. വിശ്വാസികൾക്കിടയിൽ രണ്ടു മീറ്ററിൽ കുറയാത്ത സാമൂഹിക അകലം ഉറപ്പുവരുത്താൻ പള്ളികളിലെ കാർപ്പെറ്റുകളിൽ അടയാളങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. വിശ്വാസികളുടെ ഉപയോഗത്തിന് അണുനശീകരണികളും ടിഷ്യൂ പേപ്പറുകളും മസ്ജിദുകളിൽ ഒരുക്കിയിട്ടുമുണ്ട്. രാജ്യത്തെ മസ്ജിദുകളിൽ മയ്യിത്ത് നമസ്‌കാര വിലക്ക് ഇപ്പോഴും തുടരുന്നുണ്ട്. രണ്ടാംഘട്ട കർഫ്യൂ ഇളവ് നിലവിൽ വരുന്നതിനു മുമ്പുള്ളതു പോലെ ഖബർസ്ഥാനുകളിൽ വെച്ച് മയ്യിത്ത് നമസ്‌കാരം നിർവഹിക്കുന്ന രീതി തുടരുമെന്ന് ഇസ്‌ലാമികകാര്യ മന്ത്രാലയം പറഞ്ഞു.
ജീവനക്കാരിൽ ആർക്കെങ്കിലും കൊറോണ ബാധ കണ്ടെത്തിയാൽ ഉടനടി മസ്ജിദുകൾ അടക്കണമെന്ന് ഇസ്‌ലാമികകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. പനി അനുഭവപ്പെടുന്ന ഇമാമുമാർക്കും മുഅദ്ദിനുകൾക്കും മസ്ജിദുകളിൽ നിന്ന് വിട്ടുനിൽക്കാൻ അവകാശമുണ്ട്. കാൻസർ, ഗുരുതരമായ പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗം, വൃക്ക രോഗം പോലെ വിട്ടുമാറാത്ത രോഗങ്ങൾ ബാധിച്ച ഇമാമുമാരും മുഅദ്ദിനുകളും മസ്ജിദുകളിൽ വരേണ്ടതില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.