കണ്ണൂർ- വ്യാജ വാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ കെ.സുധാകരൻ എം.പി കൈരളി ന്യൂസ് ചാനലിനെതിരെ വക്കീൽ നോട്ടീസ് നൽകി.
ലോക്ഡൗൺ നിർദേശങ്ങൾ ലംഘിച്ച് ആംബുലൻസ് സർവീസുകൾ ദുരുപയോഗം ചെയ്ത് തന്റെ നിർദേശപ്രകാരം പണം വാങ്ങി മനുഷ്യക്കടത്ത് നടത്തുന്നു എന്ന തെറ്റായ വാർത്ത പ്രചരിപ്പിച്ചതിന് കൈരളി ചാനൽ പരസ്യമായി മാപ്പുപറയണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ്.
ചാനലിന്റ മാനേജിംഗ് ഡയറക്ടർ ജോൺ ബ്രിട്ടാസ്, ഡയറക്ടർ എൻ.പി ചന്ദ്രശേഖരൻ, റിപ്പോർട്ടർ പി.വി. കുട്ടൻ, അവതാരകൻ ആനന്ദ് മോഹൻ എന്നിവർക്കാണ് വക്കീൽ നോട്ടീസ് അയച്ചത്.
കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ ദർശനത്തിന് പോയ ഒരു ഭക്തൻ ലോക്ഡൗൺ മൂലം ഒരു മാസത്തിലേറെ കൊല്ലൂരിൽ കുടുങ്ങിപ്പോയതിനാൽ മാനസികനില തകരാറിലായി ബുദ്ധിമുട്ടുമ്പോൾ തിരികെ നാട്ടിൽ കൊണ്ടുവന്ന ജീവകാരുണ്യ പ്രവർത്തനത്തെയാണ് മനുഷ്യക്കടത്തെന്ന പേരിൽ വ്യാജ ആരോപണവുമായി കൈരളി ചാനൽ വാർത്ത പ്രക്ഷേപണം ചെയ്തത്.
നോട്ടീസ് കൈപ്പറ്റി പത്ത് ദിവസത്തിനുള്ളിൽ വാർത്താ മാധ്യമങ്ങളിലൂടെ കൈരളി ചാനൽ അധികൃതർ നിരുപാധികം മാപ്പു പറയേണ്ടതാണ്. അല്ലാത്ത സാഹചര്യത്തിൽ ഐ.പി.സി 500 പ്രകാരം മാനനഷ്ടത്തിന് സിവിലായും ക്രിമിനലായും കേസ് ഫയൽ ചെയ്യുന്നതും ചാനലിന്റെ ലൈസൻസ് റദ്ദാക്കാൻ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തെ സമീപിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.