തിരുവനന്തപുരം- സ്പ്രിംഗ്‌ളർ ഇടപാടിൽ വലിയ അഴിമതിയുണ്ടെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സ്പ്രിംഗ്‌ളറുമായുള്ള ബന്ധം സർക്കാർ പൂർണമായും ഉപേക്ഷിച്ചിട്ടില്ല. ഈ വിഷയത്തിൽ സർക്കാർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നിലപാടിൽ സന്തോഷമുണ്ട്. എന്നാൽ ആർക്കുവേണ്ടിയാണ് ഈ കരാറുണ്ടാക്കിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
എൽ.ഡി.എഫ് സർക്കാരിന്റെ നാലാം വാർഷികമാണ്. ഈ നാലു വർഷവും കേരളത്തിന് ദുരിതകാലമായിരുന്നു. ദുരന്തകാലങ്ങളിൽ പകച്ച് നിന്ന സർക്കാരാണ് ഇത്. നാല് വർഷം സർക്കാരും മന്ത്രിസഭയുമുണ്ടായിരുന്നില്ല. ഭരിക്കുന്ന കാര്യത്തിലല്ല പിരിക്കുന്ന കാര്യത്തിലാണ് സർക്കാരിന് താല്പര്യമെന്നും മുല്ലപ്പള്ളി പറഞ്ഞു.
എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ മാറ്റണമെന്നാവശ്യപ്പെട്ട് കെ.എസ്.യു സമരം നടത്തിയത് കെ.പി.സി.സിയുടെ അറിവോടെയല്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പരീക്ഷ മാറ്റണമെന്ന് പറയുന്നില്ല. നിശ്ചയിച്ചതു പോലെ നടക്കട്ടെ. കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തണം. കുട്ടികളെ തെർമൽ സ്‌കാനിംഗിന് വിധേയമാക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
പ്രവാസികളെ മരണത്തിന്റെ വ്യാപാരികളെന്ന് വിളിച്ചത് സൈബർ സഖാക്കളാണ്. ഈ മാസം 25ന് സർക്കാരിനെതിരെ കോൺ?ഗ്രസ് 19000 വാർഡുകളിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
തനിക്കെതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളെക്കുറിച്ചും മുല്ലപ്പള്ളി പ്രതികരിച്ചു പിതൃശൂന്യ പോസ്റ്ററുകളെക്കുറിച്ച് എന്ത് പറയാനാണ് എന്നായിരുന്നു പ്രതികരണം. ഇങ്ങനെ സ്വഭാവഹത്യ നടത്തുന്നത് ശരിയല്ല. പരാതിയുണ്ടെങ്കിൽ തന്റെ മുന്നിൽ കൊണ്ടുവരികയാണ് വേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.