Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍നിന്ന് 213 നഴ്‌സുമാര്‍ സൗദിയില്‍ തിരിച്ചെത്തി; 14 ദിവസം കരുതല്‍ നിരീക്ഷണം

അബഹ- കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിമാനങ്ങള്‍ മുടങ്ങിയതിനാല്‍ ഇന്ത്യയില്‍ കുടുങ്ങിയ നഴ്‌സുമാരില്‍ 213 പേര്‍ തിരിച്ചെത്തി. തിരിച്ചുവരാനാകാതെ  വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ ആരോഗ്യ പ്രവര്‍ത്തകരെ സൗദിയില്‍ എത്തിക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടിരുന്നു.

അബഹ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ നഴ്‌സുമാരെ ആരോഗ്യ പരിശോധനകള്‍ക്കുശേഷമാണ് പുറത്തിറങ്ങാന്‍ അനുവദിച്ചത്. അസീര്‍ മേഖലാ ആരോഗ്യ വിഭാഗം ഇതിനായി മൊബൈല്‍ യൂനിറ്റുകള്‍ സജ്ജീകരിച്ചിരുന്നു.
രാജാവിന്റെ ഉത്തരവിനുശേഷമെത്തിയ ആദ്യസംഘമാണ് ഇന്ത്യയില്‍നിന്നെത്തിയ നഴ്‌സുമാര്‍.

14 ദിവസത്തെ കരുതല്‍ നിരീക്ഷണത്തിനുശേഷമേ ഇവരെ ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂ. ഇവരുടെ സാമ്പിളുകള്‍ കോവിഡ് പരിശോധനക്ക് അയക്കുകയും ചെയ്യും.

അസീര്‍, നജ്‌റാന്‍ റീജ്യനുകളിലെ ആരോഗ്യ വിഭാഗം മേധാവി ഖാലിദ് ബിന്‍ ആയിദ് അസീരി ആരോഗ്യ പ്രര്‍ത്തകരെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഹിന്റെ പൂര്‍ണ മേല്‍നോട്ടത്തിലാണ് വിവിധ രാജ്യങ്ങളില്‍നിന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ മടങ്ങുന്നതെന്നും അസീര്‍ ഗവര്‍ണര്‍ തുര്‍ക്കി ബിന്‍ തലാല്‍ രാജകുമാരന്റെ നിര്‍ദേശപ്രകാരമാണ് താന്‍ എയര്‍പോര്‍ട്ടില്‍ എത്തിയതെന്നും അസീരി പറഞ്ഞു.

 

Latest News