Sorry, you need to enable JavaScript to visit this website.

കൂട്ടുകാർ ചതിച്ചു; നാട്ടിലേക്ക് വരണമെന്ന് അഞ്ജന പറഞ്ഞിരുന്നു, കുടുംബത്തിന്റെ വെളിപ്പെടുത്തൽ

കാസർകോട്- ഗോവയിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തുവന്നു. തലശ്ശേരി ബ്രണ്ണൻ കോളേജിലെ വിദ്യാർത്ഥിനിയും കാഞ്ഞങ്ങാട് ഞാണിക്കടവ് സ്വദേശിനിയുമായ ചിന്നു സുൾഫിക്കർ എന്ന അഞ്ജന ഹരീഷിന്റെ (21) മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. ഗോവയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെ വിട്ടുകിട്ടിയ മൃതദേഹവുമായി ഇന്ന് രാവിലെ കാഞ്ഞങ്ങാട് എത്തുന്ന ബന്ധുക്കൾ സംസ്‌ക്കാര ചടങ്ങുകൾ നടത്തും. കൂട്ടുകാരെല്ലാം തന്നെ ചതിച്ചുവെന്നും രക്ഷിക്കണമെന്നും ഗോവയിൽ നിന്ന് അഞ്ജന വീട്ടുകാരെ വിളിച്ചറിയിച്ചതായി ബന്ധുക്കൾ വെളിപ്പെടുത്തി. അമ്മ പറയുന്നത് പോലെ തുടർന്ന് ജീവിച്ചുകൊള്ളാമെന്നും അവൾ പറഞ്ഞിരുന്നു. ലോക്ഡൗണായതിനാൽ കൂട്ടിക്കൊണ്ടുവരാൻ സാധിച്ചില്ല. ഇത്രയേറെ ഗുരുതരമായിരുന്നു സാഹചര്യമെന്ന് അറിയില്ലായിരുന്നെവെന്നാണ് വീട്ടുകാർ പറയുന്നത്. സൃഹൃത്തുക്കൾക്കൊപ്പം ഗോവയിൽ പോയ അഞ്ജനയെ താമസിച്ചിരുന്ന റിസോർട്ടിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് പൊലീസ് ബന്ധുക്കളെ അറിയിച്ചത്. നാല് മാസം മുൻപ് അഞ്ജനയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അമ്മ പരാതി നൽകിയിരുന്നു. തുടർന്ന് കോഴിക്കോടുനിന്നും അഞ്ജനയെ കണ്ടെത്തി പോലീസ് വീട്ടുകാർക്ക് കൈമാറി. കോഴിക്കോട്ടും പാലക്കാട്ടുമായി ഏറെനാളത്തെ ലഹരിവിമോചന ചികിത്സക്കു ശേഷമാണ് അഞ്ജന വീട്ടിലെത്തിയത്. എന്നാൽ കഴിഞ്ഞ മാർച്ചിൽ കോളേജിലെ കൂട്ടായ്മയിൽ പങ്കെടുക്കാനെന്ന് പറഞ്ഞ് വീടുവിട്ടു. തിരിച്ചുവരാതായതോടെ നീലേശ്വരം പോലീസ് സ്റ്റേഷനിൽ അമ്മ വീണ്ടും പരാതി നൽകി. കോഴിക്കോട് അർബൻ നക്സലുകൾ നേതൃത്വം നൽകുന്ന ഒരു സംഘടനക്കൊപ്പം പ്രവർത്തിക്കുകയായിരുന്ന അഞ്ജനയെ പോലീസ് കണ്ടെത്തി ഹോസ്ദുർഗ്ഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയെങ്കിലും കുടുംബത്തിനൊപ്പം പോകാതെ കോഴിക്കോട് സ്വദേശിനിക്കൊപ്പമാണ് അഞ്ജന പോയത്. അഞ്ജനയുടെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാമെന്ന് യുവതി എഴുതി നൽകിയിരുന്നു. മാർച്ച് 17 ന് ആതിര, നസീമ, ശബരി എന്നീ സുഹൃത്തുക്കൊപ്പമാണ് ഗോവക്ക് പോയത്. മുമ്പ് അഞ്ജനയെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അർബൻ നക്‌സൽ സംഘം തളിപ്പറമ്പ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കുകയും കുത്തിയിരിക്കുകയും ചെയ്തിരുന്നു. അഞ്ജന ആത്മഹത്യ ചെയ്തതാണെന്നും ഇതിന് വീട്ടുകാരാണ് ഉത്തരവാദികളെന്നുമുള്ള പ്രചാരണമാണ് ഇപ്പോൾ ഈ സംഘം നടത്തുന്നത്. അഞ്ജന അടുത്തിടെ ചിന്നു സുൾഫിക്കർ എന്ന് ഫേസ്ബുക്കിൽ പേര് തിരുത്തിയിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നും അർബൻ നക്സലുകൾക്കുള്ള ബന്ധം എൻ.ഐ.എ അന്വേഷിക്കണമെന്നും ബന്ധുക്കളുടെ ഭാഗത്ത് നിന്ന് ആവശ്യമുയരുന്നുണ്ട്. 

Latest News