ഫുജൈറ- പ്രവാസി മടക്കയാത്രയിൽ അനർഹർ കയറിക്കൂടുന്നു എന്ന വ്യാപക പരാതിയുടെ അടിസ്ഥാനത്തിൽ ഇതുവരെ പോയവരുടെയും പുതിയതായി ലിസ്റ്റിൽ ഇടം പിടിച്ചവരുടെയും പേരും കാറ്റഗറിയും എംബസി വെബ് സൈറ്റിൽ പ്രസിദ്ധപ്പെടുത്തണമെന്ന് ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ.സി. അബൂബക്കർ ആവശ്യപ്പെട്ടു. മറ്റുള്ളവരുടെ അവസരങ്ങൾ കബളിപ്പിച്ചു നേടുന്നതും അതിനു കൂട്ട് നിൽക്കുന്നതും മനുഷ്യത്വരഹിതമാന്. ചില കേന്ദ്ര സംസ്ഥാന ഭരണകക്ഷി നേതാക്കൾ ഇക്കാര്യത്തിൽ ഇടപെടുന്നതായി റിപ്പോർട്ടുകളുണ്ട്. ഉദ്യോഗസ്ഥരെ തെറ്റിധരിപ്പിച്ചു കയറിക്കൂടുന്നതായും വിവരമുണ്ട്. രാഷ്ട്രീയ താൽപര്യങ്ങളും മറ്റും പ്രകടമാക്കേണ്ട സമയമല്ലിത്. കഷ്ട്ടത അനുഭവിക്കുന്ന പലരും അവസരത്തിനായി കണ്ണുനീരുമായി കാത്തു നിൽക്കുമ്പോൾ അവരുടെ അവസരങ്ങൾ തട്ടിയെടുക്കുന്നത് ക്രൂരമാണ്. ഇത്തരം പ്രവർത്തികളിൽനിന്നും ബന്ധപ്പെട്ടവർ മാറിനിൽകണമെന്നും സുതാര്യമായ നടപടികൾ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മരണപ്പെട്ടവരുടെ ബന്ധുക്കളുടെ കാര്യത്തിൽ മുൻഗണന വേണം.
അസുഖംമൂലം മരണപ്പെട്ട കുഞ്ഞിന്റെ മൃതശരീരവുമായി മാതാപിതാക്കൾ കാത്തു നിൽക്കുന്ന ദയനീയ ചിത്രം നാം കണ്ടതാണ്. ഭാര്യ മരിച്ച വിവരം അറിഞ്ഞു നാട്ടിലെത്താൻ കഴിയാതെ തന്റെ പ്രിയതമയുടെ മുഖം അവസാനമായി ഒന്ന് കാണാൻ പോലും കഴിയാതെ ഹൃദയം പൊട്ടി കരയുന്ന സഹോദരനെയും നാം നേരിൽ കണ്ടു. വളരെ അത്യാവശ്യമായി ഹൃദയ ശസ്ത്രക്രിയയ്ക്കും മറ്റു ചികിത്സക്കും നാട്ടിലെത്തേണ്ടവർ അക്ഷമരായി കാത്തിരുപ്പുണ്ടെന്നും അവരുടെ ജീവൻ നിലനിർത്താനുള്ള ആഗ്രഹത്തെ കണ്ടില്ലെന്നു നടിക്കാനാവില്ലന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല വിസിറ്റു വിസയിലും മറ്റും ഉള്ളവർ ഇവിടെ പ്രസവം കഴിഞ്ഞാൽ കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനും, അസുഖമുള്ളവർക്കു ശസ്ത്രക്രിയ പോലുള്ള കാര്യങ്ങൾ നടത്തുന്നതിനും പരിമിതികളുണ്ട്. കൂടാതെ വലിയ സാമ്പത്തിക ബാധ്യതയുമാണ്.