കണ്ണൂർ- ട്രിപ്പിൾ ലോക്ഡൗൺ നിലവിലുളള കണ്ണൂരിൽ കോവിഡ് നിബന്ധനകൾ ലംഘിച്ച് ജനങ്ങൾ കൂട്ടത്തോടെ റോഡിൽ ഇറങ്ങി. നഗരത്തിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്കുണ്ടായി. പുറത്തിറങ്ങിയാൽ കർശന നടപടിയെന്ന് പോലീസ്.
റെഡ്‌സോണുകൾ അല്ലാത്ത ജില്ലകളിൽ സർക്കാർ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത് ജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിച്ചതാണ് കാരണം. ഇന്നലെ ലോക്ഡൗൺ ലംഘിച്ച് കണ്ണൂരിൽ ഉൾപ്പെടെ പലയിടങ്ങളിലും ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങിയത് പോലീസിന് തലവേദന സൃഷ്ടിച്ചു. എന്നാൽ കണ്ണൂർ ജില്ല നിലവിലെ റെഡ് സോൺ വ്യവസ്ഥ ഇപ്പോഴും തുടരുകയാണെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കാൻ പോലീസും ജില്ലാ ഭരണകൂടവും ജനങ്ങളോട് ആവശ്യപ്പെട്ടു.
പലരും രാവിലെ തന്നെ ഇളവുണ്ടെന്ന് കരുതി ഇരുചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷ, കാർ തുടങ്ങിയ വാഹനങ്ങളുമായി പുറത്തിറങ്ങി. ഇതോടെ പലയിടത്തും ഗതാഗത സ്തംഭനമുണ്ടായി.
എല്ലാവിധ യാത്രകളും പോലീസ് കർശനമായി പരിശോധിക്കും. രോഗികൾ, അത്യാവശ്യ മെഡിക്കൽ ആവശ്യങ്ങൾക്കുള്ള യാത്രകൾ മാത്രമേ അനുവദിക്കുകയുള്ളൂ.
ഐസൊലേഷൻ പോയന്റായ സ്ഥലങ്ങളിലൂടെ വാഹനങ്ങളെയോ ആൾക്കാരെയോ യാതൊരു കാരണവശാലും കടത്തിവിടുകയില്ല. അത്യാവശ്യ യാത്രകൾ പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന എൻട്രി എക്‌സിറ്റ് പോയന്റുകളിലൂടെ മാത്രമേ കടത്തിവിടുകയുള്ളൂ. അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നവരെ ക്വാറന്റൈൻ ചെയ്യാനാണ് പോലീസിന്റെ തീരുമാനം
കടകൾക്കും കച്ചവട സ്ഥാപനങ്ങൾക്കും നിലവിലുള്ള നിയന്ത്രണങ്ങൾ തുടരും. മാസ്‌ക് ധരിക്കാത്തവർക്കെതിരെ ജില്ലയിൽ നടപടികൾ കർശനമാക്കി. ജില്ലയിലെ മുഴുവൻ പോലീസ് സ്‌റ്റേഷൻ പരിധികളിലെയും പോക്കറ്റ് റോഡുകൾ ഉൾപ്പെടെ എല്ലാ റോഡുകളിലും പോലീസ് ബാരിക്കേഡ് വെച്ച് നീയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് തുടരുമെന്ന് ഐ.ജി അശോക് യാദവ് അറിയിച്ചു.