തൃശൂർ - സംസ്ഥാനത്തിന് പുറത്ത് കഴിയുന്ന മലയാളികൾ തിരിച്ചെത്തുന്ന സാഹചര്യത്തിൽ അവരെ നിരീക്ഷണത്തിലാക്കാനുളള മുഴുവൻ ഒരുക്കങ്ങളും ജില്ലയിൽ പൂർത്തീകരിച്ചതായി ജില്ലാ കലക്ടർ എസ്. ഷാനവാസ് മാധ്യമ പ്രവർത്തകരെ അറിയിച്ചു.
ഇതര സംസ്ഥാനങ്ങളിൽ നിന്നുളള അപേക്ഷകളിന്മേൽ ഇത് വരെ 260 പാസുകൾ നൽകിക്കഴിഞ്ഞു. 2800 പാസുകൾക്കുളള അപേക്ഷകൾ പരിശോധിച്ചു വരികയാണ്. ഒരു ദിവസം 500 എന്ന തോതിലാണ് പാസ് അനുവദിക്കുക. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചു. ഇങ്ങനെ വരുന്ന വരെ കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലാക്കും. വിദേശ രാജ്യങ്ങളിൽ നിന്നുളള മലയാളികൾ വരുന്ന ആഴ്ച മുതൽ എത്തുമെന്നാണ് ധാരണ. 47,500 പേരാണ് ഇത് വരെ രജിസ്ട്രർ ചെയ്തിരിക്കുന്നത്. 15 ഫ്‌ളൈറ്റുകളാണ് ഇവർക്കായി ഒരുക്കിയത്. ആദ്യ ആഴ്ച 3800 പേരാവും കേരളത്തിലെത്തുക. ഇതിൽ 500 പേർ തൃശൂരിലേക്കെത്തുമെന്നാണ് പ്രതീക്ഷ. ഇത്തരക്കാരെ നിരീക്ഷണത്തിലാക്കുന്നതിന് 12,000 മുറികൾ ഒരുങ്ങിക്കഴിഞ്ഞു. ഓരോ കെട്ടിടത്തിനും ചുമതലക്കാരാനായ ഒരു ഓഫീസർ, ഒരു മെഡിക്കൽ ഓഫീസർ, വളണ്ടിയർമാർ, ആയുർവേദ ഡോക്ടർമാരുടെ സംഘം എന്നിവരെ ചുമതലപ്പെടുത്തി. അതത് തഹസിൽദാർമാർക്കാണ് കമാണ്ടിംഗ് ഓഫീസറുടെ ചുമതല. പ്രവാസി മലയാളികളുടെ വരവ് ഏകോപിപ്പിക്കാൻ ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം പ്രവർത്തന നിരതമാണ്.
റോഡ്, റെയിൽ, കപ്പൽ, വിമാനം എന്നിവ വഴിയെത്തുന്നവരുടെ വിവരങ്ങളറിയാൻ ജില്ലാ കലക്ടറേറ്റിൽ പ്രത്യേകമായി 5 ഫോൺ നമ്പറുകൾ ഏർപ്പെടുത്തി. ഇവ അടുത്ത ദിവസം പ്രസിദ്ധീകരിക്കും. ജില്ലയിലെത്തുന്നവർക്ക് യാതൊരു ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തിലാവും സംവിധാനങ്ങൾ പ്രവർത്തിക്കുക.
ട്രെയിൻ മാർഗം ജില്ലയിലെത്തുന്നവർക്കായി തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ പ്രത്യേക സംവിധാനങ്ങൾ ഒരുക്കും. പോക്കും വരവും പ്രത്യേക വഴികളിലൂടെ പരിമിതപ്പെടുത്തുമെന്നും പ്രത്യേക ആരോഗ്യ പരിശോധനാ സൗകര്യം, വിശ്രമ സൗകര്യം എന്നിവ ഏർപ്പെടുത്തുമെന്നും ജില്ലാ കലക്ടർ പറഞ്ഞു.
ജില്ലയിലെ അതിഥി തൊഴിലാളികൾക്ക് നാട്ടിലേക്ക് തിരിച്ചുപോകാനുളള സൗകര്യങ്ങളും തുടരുന്നു.
മെയ് എട്ടിന് ഉത്തർപ്രദേശിലേക്കും ഒമ്പതിന് ഒഡീഷയിലേക്കും തൃശൂരിൽ നിന്നും തീവണ്ടികൾ പുറപ്പെടും. ഉത്തർപ്രദേശിലേക്കുളള വണ്ടിയിൽ 600 പേർക്കാവും പ്രവേശനം. ബംഗാൾ സർക്കാറുമായി തുടരുന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ ബംഗാളിലേക്കും വണ്ടി ഏർപ്പെടുത്തും. ആരോഗ്യ പരിശോധനയും മറ്റു സുരക്ഷാമാനദണ്ഡങ്ങലും പാലിച്ച് അതിഥി തൊഴിലാളികളെ തിരിച്ചയക്കുമെന്ന് ജില്ലാ കലക്ടർ എസ്.ഷാനവാസ് വ്യക്തമാക്കി.