ദുബായ്- കോവിഡ് 19 ലോക്ഡൗണിനെ തുടർന്ന് വിദേശരാജ്യങ്ങളിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ വ്യാഴം മുതൽ ആരംഭിക്കുന്ന വിമാന സർവീസുകളുടെ ഷെഡ്യൂൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു.
എന്നാൽ ഉത്തര മലബാറുകാർ ഏറെയും ആശ്രയിക്കുന്ന കണ്ണൂരും കർണാടകയിലെ മംഗലാപുരവും ആദ്യവാര പട്ടികയിൽ ഇടംനേടിയില്ല.
ആദ്യത്തെ ഒരാഴ്‌ചത്തേക്കുള്ള യാത്രാ ഡെസ്റ്റിനേഷൻ ചാർട്ടാണ് പുറത്തിറക്കിയത്. ആദ്യദിവസം യുഎഇ, സൗദി, ഖത്തർ, യുകെ, സിംഗപ്പൂർ, മലേഷ്യ, യുഎസ്എ, ഫിലിപ്പൈൻസ്, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളിൽ നിന്നായി 2300 പേരെയാണ് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ എത്തിക്കുക. വ്യാഴാഴ്ച അബൂദബിയിൽനിന്ന് കൊച്ചിക്കും ദുബയിൽനിന്ന് കോഴിക്കോട്ടുമാണ് വിമാനം. അന്നേദിവസം റിയാദിൽനിന്ന് കോഴിക്കോട്ടേക്കും ഖത്തറിൽനിന്ന് കൊച്ചിയിലേക്കും സർവീസുണ്ട്.
രണ്ടാംദിനം കേരളത്തിലേക്ക് ഒരു സർവീസ് മാത്രമേ ഉള്ളൂ. മനാമയിൽനിന്ന് 200 യാത്രക്കാരുമായി വിമാനം കൊച്ചിയിലെത്തും. എന്നാൽ അന്ന് ദുബയിൽനിന്ന് ചെന്നെയിലേക്ക് രണ്ടു സർവീസുകൾ നടത്തുന്നുണ്ട്. ഒമ്പതിന് കുവൈത്ത് സിറ്റിയിൽനിന്നും മസ്‌കത്തിൽനിന്നും കൊച്ചിയിലേക്ക് ഓരോ സർവീസുകൾ ഉണ്ടാവും. അന്ന് റിയാദിൽനിന്ന് ഡൽഹിക്കും ഷാർജയിൽനിന്ന് ലക്‌നൗവിലേക്കും യാത്രക്കാരെ കൊണ്ടുപോവുന്നുണ്ട്.
10ന് ദോഹയിൽനിന്ന് തിരുവനന്തപുരത്തേക്കും ക്വാലാലംപൂരിൽനിന്ന് കൊച്ചിക്കും സർവീസ് ഉണ്ടാവും. അന്ന് അബൂദബിയിൽനിന്ന് ഹൈദരബാദിലേക്കും കുവൈത്ത് സിറ്റിയിൽനിന്ന് ചെന്നെയിലേക്കും വിമാനം പറത്തുന്നുണ്ട്. 11ന് ദമ്മാം-കൊച്ചി, മനാമ-കോഴിക്കോട്, ദുബയ്-കൊച്ചി എന്നിങ്ങനെയാണ് കേരളത്തിലേക്കുള്ള സർവീസുകൾ. അന്ന് ക്വാലാലാംപൂരിൽനിന്ന് ചെന്നൈ എയർപോർട്ടിലേക്ക് യാത്ര ക്കാരെ എത്തിക്കും. 12ന് കേരളത്തിലേക്ക് ഒറ്റ ഷെഡ്യൂൾ മാത്രമേ ചാർട്ട് ചെയ്തിട്ടുള്ളൂ, ക്വാലാലംപൂർ-കൊച്ചി സർവീസ്. എന്നാൽ അന്ന് ദുബയിൽനിന്ന് ഡൽഹിയിലേക്ക് രണ്ട് സർവീസുണ്ട്. കൂടാതെ, മസ്കത്ത്-ചെന്നൈ, ജിദ്ദ-ഡൽഹി, കുവൈത്ത് സിറ്റി-അഹമ്മദാബാദ് സർവീസുകളും ഉണ്ടാവും.
ഏഴാം ദിവസമായ 13ന് രണ്ടിടത്തുനിന്നാണ് കേരളത്തിലേക്ക് യാത്രക്കാരെ എത്തിക്കുക. കുവൈത്ത് സിറ്റി-കോഴിക്കോട്, ജിദ്ദ-കൊച്ചി എന്നിങ്ങനെ. എന്നാൽ അന്ന് ക്വാലാലംപൂരിൽനിന്ന് ഹൈദരബാദിലേക്കും ദുബയിൽനിന്ന് അമൃത്സറി ലേക്കും യാത്രക്കാരുമായി വിമാനം പറക്കും.