Sorry, you need to enable JavaScript to visit this website.

വിമാനത്തിന് കേന്ദ്രം അനുമതി നൽകുന്നില്ല, ഇംഗ്ലണ്ടിൽ നങ്കൂരമിട്ട നാലു കപ്പലുകളിൽ ഇന്ത്യക്കാർ മാത്രം 

കപ്പൽ ജീവനക്കാരനായ ലുബൈദ് മുതുവല്ലൂർ

കൊണ്ടോട്ടി - അമേരിക്കയുടെ നാലു യാത്ര കപ്പലുകളിലെ 40 മലയാളികളടക്കം 400 ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങാനാവാതെ ഇംഗ്ലണ്ടിലെ സതാംപ്ടൺ തീരത്ത് കപ്പലിൽ കുടുങ്ങി. കപ്പൽ കമ്പനി ഇന്ത്യയിലേക്ക് വിമാനമയച്ച് ജീവനക്കാരെ കൊണ്ടുവരാൻ അനുവാദം തേടിയെങ്കിലും കേന്ദ്രം ഇതിന് അനുമതി നൽകാത്തതാണ് ജീവനക്കാരെ ദുരിതത്തിലാക്കിയത്. 
കപ്പൽ ജീവനക്കാരനായ മലപ്പുറം ജില്ലയിലെ മുതുവല്ലൂർ പാലശ്ശേരി പറശ്ശീരി ലുബൈദ് ആണ് കപ്പലിലെ മറ്റു രാജ്യക്കാരെ മുഴുവൻ അതത് രാജ്യക്കാർ കൊണ്ടുപോയപ്പോൾ ഇന്ത്യക്കാർ മാത്രം കുടുങ്ങിയ വിവരം പുറംലോകത്തെ അറിയിച്ചത്.


അമേരിക്കയുടെ അപ്പോളോ കമ്പനിയുടെ മെക്‌സിക്കോ -ഇംഗ്ലണ്ട് റൂട്ടിലെ യാത്ര കപ്പൽ ജീവനക്കാരാണ് കോവിഡ് ലോക് ഡൗൺ മൂലം കുടുങ്ങിയത്. നാലു കപ്പലുകളിലായി 40 മലയാളികളടക്കം 400 ഇന്ത്യക്കാരുണ്ട്. രണ്ട് വർഷമായി കപ്പൽ ജീവനക്കാരനായ ലുബൈദ് ആറ് മാസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടിൽനിന്ന് ജോലിക്കായി പോയത്. മെക്‌സിക്കോയിൽ നിന്ന് പുറപ്പെട്ട കപ്പൽ 37 ദിവസത്തെ യാത്രക്ക് ശേഷമാണ് സതാംപ്ടൺ തീരത്ത് എത്തിയത്. ഇതോടെയാണ് ലോക് ഡൗണിൽ പെട്ട് യാത്ര പാതിവഴിയിൽ നിർത്തേണ്ടിവന്നു. 77 രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാർ കപ്പലിൽ ഉണ്ടായിരുന്നെങ്കിലും ബഹുഭൂരിപക്ഷം ആളുകളെയും അവരുടെ രാജ്യങ്ങളിലേക്ക് വിമാന മാർഗം കൊണ്ടുപോയതായി ലുബൈദ് പറയുന്നു. കപ്പലിന്റെ ഉടമസ്ഥർ ഇവരുടെ വിമാനത്തിൽ ജീവനക്കാരെ ഇന്ത്യയിൽ എത്തിച്ചു തരാൻ അനുമതി ചോദിച്ചെങ്കിലും കേന്ദ്ര ഗവണ്മെന്റ് അനുമതി നൽകിയിട്ടില്ല.


ഗോവയിൽ നിന്നുള്ളവരാണ് കപ്പൽ ജീവനക്കാരിൽ കൂടുതലും. നാലുകപ്പലുകളാണ് ഒരെ തീരത്ത് നങ്കൂരമിട്ടിരിക്കുന്നത്. കപ്പലുകളിൽ അവശ്യ സാധനങ്ങൾ എത്തിക്കാൻ വരെ പ്രയാസം നേരിടുന്നുണ്ട്. കേരള തീരത്ത് എത്തിയ മൂന്ന് വിദേശ കപ്പലുകളിലെ ജീവനക്കാരെ നേരത്തെ ഇറക്കാൻ അനുമതി തേടിയെങ്കിലും കോവിഡ് മൂലം അനുവദിച്ചിരുന്നില്ല. 
ഇംഗ്ലണ്ടിൽ അകപ്പെട്ട നാലു കപ്പലുകളിൽ ഇവയിൽ ഒന്ന് ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നു. വിദേശ മലയാളികളായ കപ്പൽ ജീവനക്കാരെ വിമാന മാർഗ്ഗം നാട്ടിലെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കൊണ്ടോട്ടി എം.എൽ.എ ടി.വി ഇബ്രാഹീം വിദേശകാര്യ സഹമന്ത്രി വി. മുരളീധരനോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് കേന്ദ്ര മന്ത്രിയുമായി എം.എൽ.എ ഫോണിൽ ചർച്ച നടത്തി.
 

Latest News