കോഴിക്കോട്- കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന നാലു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മഞ്ചേരി പയ്യനാട് സ്വദേശിയുടെ മകളാണ് മരിച്ചത്. കുട്ടിയുടെ മാതാപിതാക്കളുടെ കോവിഡ് ഫലം ലഭിച്ചിട്ടില്ല. ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുട്ടി ജന്മനാ ഹൃദ്രോഗിയായിരുന്നു. കുട്ടിയുടെ ബന്ധുവിന് നേരത്തെ കോവിഡ് വന്നു ഭേദമായിരുന്നു.
ഹൃദ്രോഗവും വളർച്ചാ കുറവുമുൾപ്പടെ വിവിധ രോഗങ്ങളുള്ള കുട്ടി കഴിഞ്ഞ മൂന്ന് മാസമായി കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സയിലായിരുന്നു. ഏപ്രിൽ 17 ന് പയ്യനാടുള്ള വീട്ടിൽവച്ച് ശ്വാസ തടസം അനുഭവപ്പെട്ട കുട്ടിയെ ഉച്ചക്ക് 12 മണിക്ക് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധനക്ക് വിധേയമാക്കി. ന്യുമോണിയ കണ്ടെത്തിയതിനെ തുടർന്ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർ നിർദേശിച്ചെങ്കിലും മഞ്ചേരിയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പനിയും ശ്വാസ തടസവും അനുഭവപ്പെട്ട കുട്ടിയെ ഏപ്രിൽ 17 മുതൽ 21 വരെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകി. അപസ്മാരമുണ്ടായതിനെ തുടർന്ന് 21 ന് പുലർച്ചെ 3.30 ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രാവിലെ സാമ്പിളെടുത്ത് പരിശോധനക്ക് അയച്ചു. കഴിഞ്ഞദിവസമാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.