കോട്ടയം- ഗ്രീൻ സോണിലെ ഇളവുകൾ അവസാനം പിൻവലിച്ച് ജില്ലാ ഭരണകൂടം. കോവിഡ് പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് ഗ്രീൻ സോണിൽ ഉൾപ്പെട്ട കോട്ടയം ജില്ലയിൽ ഇന്ന് നിലവിൽ വരുമെന്ന് അറിയിച്ചിരുന്ന ഇളവുകളിൽ മാറ്റം വരുത്തിയതായി ജില്ലാ കലക്ടർ അറിയിച്ചു.
ഇന്നലെ രാത്രി ഒൻപതുമണിയോടെയാണ് ജില്ലാ കലക്ടർ ഇക്കാര്യം അറിയിച്ചത്. അത്യാവശ്യങ്ങൾക്കൊഴികെ ജനങ്ങൾ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. മുൻ ദിവസങ്ങളിലേതുപോലെ പോലീസ് പരിശോധന തുടരും. വാഹനങ്ങൾ നിരത്തിലിറങ്ങുന്നതിന് ഒറ്റ നമ്പർ, ഇരട്ട നമ്പർ ക്രമീകരണം ഉണ്ടാകില്ല. എന്നാൽ വാഹനത്തിലോ അല്ലാതെയോ അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ നടപടി സ്വീകരിക്കും.
ഓട്ടോ, ടാക്സി സർവീസുകൾ പാടില്ല. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പാഴ്സൽ വിതരണത്തിനു മാത്രമേ അനുമതിയുള്ളൂ. സർക്കാർ സ്ഥാപനങ്ങൾ 33 ശതമാനം ജീവനക്കാരുടെ ഹാജർ ഉറപ്പാക്കി പ്രവർത്തിക്കണം. വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതിന് നിയന്ത്രണമുണ്ട്. ബാർബർ ഷോപ്പുകൾ പ്രവർത്തിക്കാൻ പാടില്ല. വസ്ത്രവ്യാപാര സ്ഥാപനങ്ങളും ജ്വല്ലറികളും തുറക്കുന്നതിന് നിരോധനം തുടരും.
ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകൾക്കും മുനിസിപ്പാലിറ്റികളുടെ പരിധിക്കു പുറത്തുള്ള വ്യവസായ ശാലകൾക്കും അംഗീകൃത സ്വകാര്യ ബാങ്കുകൾക്കും പ്രവർത്തിക്കാൻ അനുമതിയുണ്ട്. റോഡ് നിർമാണം, ജലസേചനം, കെട്ടിട നിർമാണം, തൊഴിലുറപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അനുവദിക്കും. വരും ദിവസങ്ങളിലെ ലോക്ഡൗൺ ഇളവുകൾ സംബന്ധിച്ച് സർക്കാർ നിർദേശം ലഭിക്കുന്നതനുസരിച്ച് നടപടികൾ സ്വീകരിക്കുമെന്ന് കലക്ടർ പറഞ്ഞു.