മലപ്പുറം - കോവിഡ് 19 വ്യാപനം തടയാൻ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഭക്ഷണമില്ലാതെ ആരും ബുദ്ധിമുട്ടാതിരിക്കാൻ മലപ്പുറം ജില്ലയിൽ സാമൂഹിക അടുക്കളകൾ (കമ്മ്യൂണിറ്റി കിച്ചൻ) സജീവമായി. കുടുംബശ്രീയുടെ നേതൃത്വത്തിൽ ജില്ലയിലെ 104 കേന്ദ്രങ്ങളിലാണ് സാമൂഹിക അടുക്കളകൾ തുറന്നത്. കൺട്രോൾ റൂം, കലക്ടറേറ്റ്, ജില്ലാ മെഡിക്കൽ ഓഫീസ്, അവശ്യസേവനങ്ങൾ നൽകുന്ന സർക്കാർ ഓഫീസുകൾ, ബാങ്കുകൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് ഭക്ഷണം ലഭ്യമാക്കാൻ പഞ്ചായത്ത് തലങ്ങൾക്കൊപ്പം ജില്ലാതലത്തിലും സാമൂഹിക അടുക്കള സജ്ജമായി. ഇതിനു പുറമെ ഐസൊലേഷൻ വാർഡുകളുള്ള കരിപ്പൂർ വിമാനത്താവളത്തിലെ ഹജ് ഹൗസ്, സമീപത്തെ സ്വകാര്യ ഹോട്ടൽ എന്നിവിടങ്ങളിലും സംസ്ഥാന സർക്കാർ നിർദേശ പ്രകാരം സാമൂഹിക അടുക്കളകൾ ഒരുക്കിയിട്ടുണ്ട്.
നിലമ്പൂർ, കോട്ടക്കൽ നഗരസഭാപരിധിയിൽ വിപുലമായ സംവിധാനം ഉടൻ തുടങ്ങും. ചോറ്, സാമ്പാർ, തോരൻ, അച്ചാർ എന്നീ വിഭവങ്ങൾ 20 രൂപയുടെ ഭക്ഷണ പൊതിയിലുണ്ടാകും. ജില്ലാ തലത്തിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേക്ക് മാത്രം കുടുംബശ്രീ പ്രവർത്തകർ ഭക്ഷണപൊതികൾ നേരിട്ടെത്തിക്കും. മറ്റു ഓഫീസുകളിലുള്ളവർക്കു സിവിൽ സ്റ്റേഷൻ കവാടത്തിൽ കുടുംബശ്രീ ഓഫീസിലെത്തി ഭക്ഷണപൊതി കൈപ്പറ്റാം.
അതേസമയം ഐസലോഷേൻ വാർഡുകളിൽ നാല് നേരവും പോഷക സമൃദ്ധമായ ഭക്ഷണ വിഭവങ്ങളാണ് വിതരണം ചെയ്യുന്നത്. പഞ്ചായത്ത്, നഗരസഭാ തലത്തിലുള്ള സാമൂഹിക അടുക്കളകളിൽ തയാറാക്കുന്ന ഭക്ഷണ വിഭവങ്ങൾ ട്രോമ കെയർ അടക്കമുള്ള സന്നദ്ധ സംഘടന പ്രവർത്തകർ മുഖേനയാണ് ആവശ്യക്കാരിലേക്കെത്തിക്കുന്നതെന്ന് കുടുംബശ്രീ ജില്ലാ കോ-ഓർഡിനേറ്റർ സി.കെ ഹേമലത പറഞ്ഞു. ജില്ലയിലെ പല തദ്ദേശ സ്വയംഭരണ സ്ഥാപനപരിധികളിലും ജനകീയമായി ധനസമാഹരണം നടത്തിയും അതിഥി തൊഴിലാളികൾക്കും വയോധികർക്കും ഒറ്റപ്പെട്ടുകഴിയുന്നവർക്കും സാമ്പത്തികമായി അവശത അനുഭവിക്കുന്നവർക്കും ഭക്ഷണമെത്തിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. വേങ്ങരയിൽ കഴിഞ്ഞ ദിവസം സാമൂഹിക അടുക്കള മുഖേന 400 പേർക്ക് ഉച്ചഭക്ഷണം ലഭ്യമാക്കിയതായി അധികൃതർ പറഞ്ഞു. എല്ലായിടങ്ങളിലും ഭക്ഷണം പാകം ചെയ്യാൻ അഞ്ചിൽ കൂടുതൽ പേർ ഒരുമിച്ച് കൂടരുതെന്ന നിർദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു. വിവരങ്ങൾക്കു 0483 2733470, 9747097532, 9539070343 നമ്പറുകളിൽ ബന്ധപ്പെടണം.