Sorry, you need to enable JavaScript to visit this website.

മുജാഹിദ്, ജമാഅത്ത് പള്ളികളിൽ നമസ്‌കാരത്തിനു നിയന്ത്രണം

കോഴിക്കോട്- കൊറോണ വൈറസ് അടുത്ത ഘട്ടത്തിലേക്കു പ്രവേശിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാർ ഏർപ്പെടുത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി കേരള നദ്‌വത്തുൽ മുജാഹിദീനും ജമാഅത്തെ ഇസ്ലാമിക്കും കീഴിലുള്ള മുഴുവൻ പള്ളികളിലും താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചു. ഇരുസംഘടന നേതൃത്വവും ഇക്കാര്യം പത്രകുറിപ്പിലൂടെ അറിയിച്ചു. ഈ മാസം 31 വരെ കെ എൻ എം മസ്ജിദുകളിൽ  ജമാഅത്തിനും ജുമുഅക്കും  താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തുകയും നിർത്തിവെക്കുമെന്നും കോഴിക്കോട് ചേർന്ന് സംഘടന സെക്രട്ടറിയേറ്റ് വ്യ്ക്തമാക്കി. ജമാഅത്തെ ഇസ്്‌ലാമിക്ക് കീഴിലുള്ള മസ്ജിദ് കൗൺസിലും ഈ മാസം 31 വരെ പള്ളികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് വ്യക്തമാക്കി. 
മസ്ജിദു ജീവനക്കാർ ബാങ്ക് കൊടുക്കുകയും  നമസ്‌കാരം നില നിർത്തുകയും ചെയ്യും. കൊറോണ കോവിഡ് 19  വൈറസു ബാധ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി എല്ലാവരും ഏറെ ജാഗ്രതയിലാണ്. ജനങ്ങൾ പുറത്തിറങ്ങാതെ സോഷ്യൽ ഡിസ്റ്റൻസിങ് പാലിക്കുന്നതിനാൽ നമ്മുടെ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും ചെറുകിട കച്ചവടക്കാർക്കും ചെറിയ ജോലി ചെയ്തു ജീവിക്കുന്നവർക്കും വലിയ പ്രയാസമുണ്ടാകുന്നു. ഇവരുടെ കുടുംബങ്ങൾ പട്ടിണി കിടക്കുന്നില്ലെന്നു ഉറപ്പുവരുത്തേണ്ട ബാധ്യത ഓരോ മഹല്ലിനുമുണ്ട്. ദുരിതമനുഭവിക്കുന്നവരെ മനസ്സിലാക്കി  അവർക്ക് അവശ്യ സാധനങ്ങൾ ലഭ്യമാക്കാൻ  ശ്രദ്ധിക്കണമെന്നും കെ.എൻ.എം ആവശ്യപ്പെട്ടു. 
കെ.എൻ.എം പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം മുഹമ്മദ് മദനി,പ്രഫ എൻ വി അബ്ദുറഹ്മാൻ,എ അസ്ഗറലി,അബ്ദുറഹ്മാൻ മദനി പാലത്ത് ,എം ടി അബ്ദു സമദ് സുല്ലമി എന്നിവർ പങ്കെടുത്തു.
പൊതുജനങ്ങൾക്ക് പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത് അറിയിച്ച് പള്ളികൾക്ക് മുന്നിൽ ബോർഡുകൾ സ്ഥാപിക്കാൻ മസ്ജിദ് കൗൺസിൽ നിർദേശം നൽകി. ജീവനക്കാർ നമസ്‌കാരം നിർവഹിച്ചാലുടൻ പള്ളികൾ അടച്ചിടും. അനാവശ്യ ഭീതി പരത്തരുതെന്നും പ്രതിസന്ധിയെ ജാഗ്രതയോടെ നേരിടണമെന്നും മസ്ജിദ് കൗൺസിൽ കേരള അറിയിച്ചു.
 

Latest News