കോഴിക്കോട് - കോട്ടയത്ത് തോക്കുകളും തിരകളും നിർമിച്ചതിന് ആർ.എസ്.എസ് നേതാക്കളടക്കം പിടിയിലായതിനെ തുടർന്നുള്ള നടപടികൾ കേരള പോലീസിന്റെ സംഘ്പരിവാർ അനുകൂല മനോഭാവം വെളിവാക്കുന്നതാണെന്ന് സോളിഡാരിറ്റി. മുസ്‌ലിം പിന്നോക്ക വിഭാഗ പ്രതിനിധികൾ ലഘുലേഖ വിതരണം ചെയ്യുന്നതിനും പോസ്റ്ററൊട്ടിക്കുന്നതിനും യു.എ.പി.എയും ഭീകരനിയമങ്ങളും ചാർത്തുകയും മാധ്യമങ്ങളിലൂടെ നിറം പിടിപ്പിച്ച കഥകളുമുണ്ടാക്കി വിട്ടും അവരുടെ മാവോവാദി, അന്താരാഷ്ട്ര ഭീകരവാദി ബന്ധങ്ങൾക്ക് തെളിവുകൾ പടച്ചുണ്ടാക്കുകയും ചെയ്യുന്ന പോലീസ്, ഈ കേസിൽ രാജ്യദ്രോഹത്തിന്റെയോ ഭീകരതയുടെ നടപടികളിലേക്ക് പോകാതിരിക്കുന്നത്, നിഷ്‌ക്രിയതക്ക് തുല്യമായ അനീതിയാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള പറഞ്ഞു.
പൗരത്വ പ്രതിഷേധങ്ങളെയും കേന്ദ്രഭരണത്തിനെതിരായ സമരങ്ങളെയും തോക്കും മറ്റും വിതരണം ചെയ്ത് സംഘ്പരിവാറുകാരെ വിട്ട് ഭീതിപടർത്തി തടയാൻ നോക്കുന്നത് ദൽഹിയിലടക്കം നമ്മൾ കണ്ടു. ദൽഹിയിൽ ക്രൂരമായ മുസ്‌ലിം വംശഹത്യയിലേക്കും നയിച്ചത് ഇതേ ആയുധ വിതരണമാണ്. കേരളത്തിലും സമാന അക്രമങ്ങൾക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഇത്തരം ആയുധ ശേഖരണങ്ങൾ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
എന്നാൽ ഇത്തരം പ്രശ്‌നങ്ങളുമായി കോട്ടയത്തെ സംഘ്പരിവാറുകാരുടെ ആയുധ വിതരണത്തെ ബന്ധപ്പെടുത്താനോ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട അത്തരം വിഷയങ്ങളിലേക്ക് ഈ സംഭവത്തിൽ അന്വേഷണം നടത്താനോ കേരള പോലീസ് തയ്യാറായിട്ടില്ല. അത് തികച്ചും പ്രതിഷേധാർഹമാണ്. വിഷയത്തിൽ കേരള സർക്കാർ ഇടപെടുകയും അടിയന്തരമായി പ്രതികളുടെ ഭീകരബന്ധങ്ങൾ അന്വേഷിക്കുകയും ചെയ്യണം. കേരളത്തെ ചോരക്കളമാക്കാനുള്ള സംഘ്പദ്ധതികൾ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനും സർക്കാർ സന്നദ്ധമാകണമെന്ന് നഹാസ് മാള ആവശ്യപ്പെട്ടു.