കോഴിക്കോട്- പക്ഷിപ്പനി സാധാരണ ഗതിയിൽ പക്ഷികളെ മാത്രം ബാധിക്കുന്ന വൈറൽ രോഗമാണെങ്കിലും വളരെ അപൂർവമായി ചില പ്രത്യേക അനുകൂല സാഹചര്യങ്ങളിൽ മാത്രം മനുഷ്യരിലേക്ക് പടരാൻ സാധ്യതയുള്ളതാണ്. ഈ സാഹചര്യത്തിൽ ശാസ്ത്രീയമായ മാർഗരേഖ പ്രകാരം കോഴിക്കോട് ജില്ലയിലെ രോഗബാധ പ്രഭവ കേന്ദ്രത്തിന് ഒരു കി.മീ ചുറ്റളവിലുളള സ്ഥലത്തെ പക്ഷികളെ ഉൻമൂലനം ചെയ്തുകൊണ്ട് വൈറസിന്റെ ആവാസ വ്യവസ്ഥ ഇല്ലാതാക്കി രോഗം പുറത്തേക്ക് വ്യാപിക്കുന്നത് തടയുകയും വൈറസിനെ രോഗബാധയുടെ ഉറവിടത്തിൽ തന്നെ നശിപ്പിക്കുകയും ചെയ്യുകയെന്ന പ്രാഥമിക രോഗനിയന്ത്രണ നടപടിയാണ് നടന്നുവരുന്നത്. ഈ സാഹചര്യത്തിൽ രോഗബാധാ പ്രദേശത്തുളള പൊതുജനങ്ങൾ ഇതുമായി സഹകരിച്ച് തങ്ങളുടെ വളർത്തുപക്ഷികളെ രോഗനിയന്ത്രണ ദ്രുതകർമ സേനാംഗങ്ങളെ ഏൽപിച്ച് രോഗനിയന്ത്രണ പ്രവർത്തനങ്ങളിൽ പങ്കു ചേരണമെന്ന് സർക്കാർ അറിയിച്ചു.
രോഗബാധ പ്രദേശത്തു വളർത്തുപക്ഷികളെ ഒളിപ്പിച്ചുവെക്കുകയോ പുറത്തേക്ക് കടത്തുകയോ ചെയ്യുന്നത് രോഗനിയന്ത്രണ പ്രവർത്തനങ്ങളെ പരാജയപ്പെടുത്തുന്നതിനും രോഗം പുറത്തേക്കു വ്യാപിക്കുന്നതിനും ഇടയാക്കും. മാത്രമല്ല, പക്ഷിപ്പനി മനുഷ്യരിലേക്ക് പകരുവാൻ സാധ്യതയുളള രോഗമായതിനാൽ ഇത്തരത്തിൽ രോഗബാധാ പ്രദേശത്തുനിന്നും പുറത്തേക്ക് കൊണ്ടുപോകുന്ന വളർത്തുപക്ഷികൾ മനുഷ്യർക്കും ഭീഷണിയായേക്കാം. ആയതിനാൽ ഇത്തരത്തിലുളള പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ പക്ഷിപ്പനി കൺട്രോൾ സെല്ലിലോ 04952762050 എന്ന നമ്പറിലോ പോലീസിലോ അറിയിക്കണം.
പൊതുജനങ്ങൾ താഴെ പറയുന്ന മുൻകരുതൽ സ്വീകരിക്കണം
1. ചത്തതോ രോഗം ബാധിച്ചതോ ആയ പക്ഷികളെയോ ദേശാടനക്കിളികളെയോ ഇവയുടെ കാഷ്ഠമോ കൈകാര്യം ചെയ്യേണ്ട സാഹചര്യം വന്നാൽ അതിനു മുൻപും ശേഷവും ചുടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ കഴുകി വൃത്തിയാക്കണം.
2. രോഗത്തിന്റെ പ്രഭവ കേന്ദ്രത്തിൽനിന്നു ഒരു കിലോമീറ്റർ ചുറ്റളവിലുള്ളതോ രോഗം ബാധിച്ചതോ ചത്തതോ ആയ പക്ഷികളെ കൈകാര്യം ചെയ്യുമ്പോൾ കൈയുറയും മാസ്‌കും ധരിക്കണം.
3. കോഴികളുടെ മാംസം കൈകാര്യം ചെയ്യുന്നതിന് മുൻപും ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം.
4. മുട്ട, മാംസം എന്നിവ പ്രഷർകുക്കറിൽ പാചകം ചെയ്തു മാത്രം ഉപയോഗിക്കുക.
5. നിങ്ങളുടെ തൊട്ടടുത്ത് അസാധാരണമാം വിധം പക്ഷികളുടെ കൂട്ടമരണം ശ്രദ്ധയിൽ പെട്ടാൽ അടുത്തുള്ള മൃഗസംരക്ഷണ വകുപ്പ് സ്ഥാപനത്തിൽ അറിയിക്കുക.
6. പക്ഷികളെ കൈകാര്യം ചെയ്ത ശേഷം എന്തെങ്കിലും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടാൽ അടുത്തുള്ള ഡോക്ടറെ ബന്ധപ്പെടുക.
7. വ്യക്തിശുചിത്വം പാലിക്കുക.
8. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. വളർത്തുപക്ഷികളോ അന്യ പക്ഷികളോ വീടുനുളളിൽ പ്രവേശിക്കുകയോ കാഷ്ഠിക്കുകയോ ചെയ്യുന്ന സാഹചര്യം ഒഴിവാക്കുക. വളർത്തുപക്ഷികളുമായുളള അടുത്ത സമ്പർക്കം പരമാവധി ഒഴിവാക്കുക.
9. ഉയർന്ന അന്തരീക്ഷോഷ്മാവുളള കാലാവസ്ഥയായതിനാൽ വളർത്തുപക്ഷികൾക്ക് ആവശ്യത്തിന് ശുദ്ധജലവും തണലും തുറസ്സായ വായു സഞ്ചാരമുളള കൂടും ഉറപ്പാക്കുക.
10. ജലസ്രോതസ്സുകളും ജലസംഭരണികളും ശുദ്ധിയാക്കി സൂക്ഷിക്കുകയും മറ്റു പക്ഷികൾ അശുദ്ധമാക്കാതെ വലകളും മൂടികളുമുപയോഗിച്ച് സംരക്ഷിക്കുകയും ചെയ്യുക.
11. രോഗം ബാധിച്ച പക്ഷികളെ കൊന്നൊടുക്കുന്നതിനും രോഗബാധിത പ്രദേശങ്ങൾ ശുചീകരിക്കുന്നതിനും ഉദ്യോഗസ്ഥരുമായി സഹകരിക്കുക.
12. എല്ലാ പക്ഷിമരണങ്ങളും പക്ഷിപ്പനി മൂലമാകണമെന്നില്ല. ഉയർന്ന അന്തരീക്ഷോഷ്മാവുളള കാലാവസ്ഥയായതിനാൽ കാക്കകളോ മറ്റു പക്ഷികളോ നിർജ്ജലീകരണം മൂലം മരണപ്പെടാനുളള സാധ്യതയുളളതിനാൽ കാക്കകളോ മറ്റു പക്ഷികളോ ചത്തു വീഴുന്നതായി കണ്ടാൽ പരിഭ്രാന്തി പരത്താതിരിക്കുക. ചത്ത പക്ഷികളുടെ ജഡം കൈയുറകളുപയോഗിച്ച് നീക്കം ചെയ്യുകയും കുഴിയെടുത്ത് കുമ്മായം, ബ്ലീച്ചിംഗ് പൗഡർ എന്നിവയേതെങ്കിലും വിതറി സംസ്‌കരിക്കുകയും ചെയ്യുക. പക്ഷികളുടെ അസ്വാഭാവികമായ കുട്ടമരണം ശ്രദ്ധയിൽ പെട്ടാൽ മാത്രം 0495 2762050 എന്ന കൺട്രോൾ റൂം നമ്പറിൽ വിവരമറിയിക്കുക.
13. പരിസരം, പക്ഷിക്കൂട് എന്നിവയുടെ ശുചീകരണത്തിനായി പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി, കുമ്മായം, ബ്ലീച്ചിംഗ് പൗഡർ എന്നിവ ഉപയോഗിക്കാം.
14. അണുനശീകരണം നടത്തുമ്പോൾ സുരക്ഷിതമായ വസ്ത്രധാരണം ഉറപ്പു വരുത്തണം.
ചെയ്തു കൂടാത്തത്
1. ചത്തതോ, രോഗം ബാധിച്ചതോ ആയ പക്ഷികളെയോ ദേശാടനകിളികളെയോ പക്ഷി കാഷ്ഠമോ ശരിയായ സുരക്ഷാ കവചമില്ലാതെ നേരിട്ട് കൈകാര്യം ചെയ്യേണ്ട സാഹചര്യം ഒഴിവാക്കുക.
2. ബുൾസ് ഐ പോലെ പകുതി വേവിച്ച മുട്ട കഴിക്കരുത്
3. പകുതി വേവിച്ച മാംസം ഉപയോഗിച്ച് തയാറാക്കുന്ന ഭക്ഷണങ്ങൾ ഭക്ഷിക്കരുത്.
4. രോഗബാധയേറ്റ പക്ഷികളുള്ള പ്രദേശത്തുനിന്നും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ വാങ്ങുകയോ വിൽക്കുകയോ ചെയ്യരുത്.
5. അനാവശ്യമായി മൂക്കിലും കണ്ണിലും വായിലും സ്പർശിക്കുന്നത് ഒഴിവാക്കുക.
6. സമൂഹ മാധ്യമങ്ങളിലൂടെയോ നേരിട്ടോ അഭ്യൂഹങ്ങൾ പരത്താതിരിക്കുക. ഏത് സംശയത്തിനും 04952762050 ൽ വിളിക്കുക.