തുറൈഫ് - പുതുതായി ഒമ്പത് മേഖലകളിൽകൂടി സ്വദേശിവൽക്കരണം പ്രഖ്യാപിച്ചതോടെ പ്രവാസികൾ ആശങ്കയിൽ. ഇപ്പോഴത്തെ പ്രഖ്യാപനത്തോടെ ചെറുകിട കടകളിൽ ജോലി ചെയ്യുന്നവരും പ്രതിസന്ധി നേരിടുകയാണ്. പ്രത്യേകിച്ചും മലയാളികൾ.
വരുന്ന ഓഗസ്റ്റ് മുതലാണ് സൗദി സർക്കാർ ഒമ്പത് മേഖലകളിൽ കൂടി സ്വദേശിവൽക്കരണം നടപ്പാക്കുക. കളിപ്പാട്ടങ്ങൾ മുതൽ കാപ്പി, ചായ, തേൻ, പഞ്ചസാര, മസാലകൾ, മിനറൽ വാട്ടർ, ശീതള പാനീയങ്ങൾ, പഴവർഗങ്ങൾ, പച്ചക്കറി, ഈത്തപ്പഴം, ധാന്യങ്ങൾ, വിത്തുകൾ, പൂക്കൾ, ചെടികൾ, കാർഷിക വസ്തുക്കൾ, പുസ്തകങ്ങൾ, സ്റ്റേഷനറി, വിദ്യാർത്ഥി സേവനങ്ങൾ, ഉപഹാരങ്ങൾ, ആഡംബര വസ്തുക്കൾ, ഇറച്ചി, മൽസ്യം, മുട്ട, പാലുൽപന്നങ്ങൾ, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഉൾപ്പടെയുള്ള വ്യാപാര മേഖലയിലാണ് പുതുതായി സ്വദേശിവൽക്കരണം തീരുമാനിച്ചിട്ടുള്ളത്. രാജ്യത്തെ മറ്റ് മേഖലകളിലെ പോലെ തുറൈഫിലും ഈ മേഖലയിൽ നിരവധി മലയാളികൾ ജോലി ചെയ്യുന്നുണ്ട്.
നിലവിൽ എഴുപത് ശതമാനമാണ് സ്വദേശിവൽക്കരണം പ്രഖ്യാപിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ കുറേ പ്രവാസികൾക്ക് തൊഴിൽ നഷ്ടം ഉറപ്പാണ്. എങ്കിലും കുറച്ചുകാലം കൂടി ഈ ജോലിയിൽ മുന്നോട്ടു പോകാമെന്ന് കരുതുന്നവരുമുണ്ട്.