Sorry, you need to enable JavaScript to visit this website.

പാക്കിസ്ഥാനില്‍ പോകണ്ടവരല്ലേ എന്നു ചോദിച്ചു; വനിതാ ഡോക്ടര്‍ക്കെതിരെ പ്രതിഷേധം

കൊച്ചി- അപകടത്തില്‍ പരിക്കേറ്റ്  മട്ടാഞ്ചേരി കരുവേലിപ്പടി മഹാരാജാസ് താലുക്ക് ആശുപത്രിയില്‍ ചികില്‍സ തേടിയ കുടുംബത്തോട് നിങ്ങള്‍ പാക്കിസ്ഥാനില്‍ പോകേണ്ടവരല്ലേയെന്ന് ഡോക്ടര്‍ ചോദിച്ചതായി പരാതി.


മത സ്പര്‍ധയുണ്ടാക്കുന്ന രീതിയില്‍   സംസാരിച്ച ഡോക്ടര്‍ക്കെതിരെ  നടപടി ആവവശ്യപ്പെട്ട് നാട്ടുകാര്‍ ആശുപത്രിയില്‍ സമരം നടത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉദ്യോഗസ്ഥനെ  നിയോഗിച്ചതായി ഡി.എം.ഒ അറിയിച്ചു.
 
അരൂകുറ്റി വടുതല ജെട്ടിക്ക് സമീപം താമസിക്കുന്ന  നവാസിനും കുടുംബത്തിനുമാണ് ദുരനുഭവം. ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിനു സമീപം നവാസും കുടുംബവും അപകടത്തില്‍പെട്ടപ്പോള്‍ ഓടിക്കൂടിയ നാട്ടുകാരാണ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.  
ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടര്‍ ഇവരോട് പേര് ചോദിച്ചു. മകന്‍ മുഹമ്മദ് മിസ്ബാഹിന്റെ പേര് പറഞ്ഞതോടെ ഡോക്ടര്‍ നെറ്റി ചുളിച്ചുവെന്നും  ഈ പേര് നിങ്ങളുടെ നാട്ടിലാണ് ഇടേണ്ടതെന്നു പറഞ്ഞുവെന്നും നവാസ് പറയുന്നു. ഞങ്ങളുടെ നാട് ഏതാണെന്ന് നവാസിന്റ ഭാര്യ ഡോക്ടറോട് ചോദിച്ചപ്പോള്‍ പാക്കിസ്ഥാനാണെന്നും  നിങ്ങള്‍ പാക്കിസ്ഥാനിലേക്ക് പോകേണ്ടവരാണല്ലോയെന്നും പറഞ്ഞതായി നവാസ് ആശുപത്രി സൂപ്രണ്ടിനും ബന്ധപെട്ടവര്‍ക്കും നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.
ഡോക്ടര്‍ ഡ്യൂട്ടി കഴിഞ്ഞ് പോകുവാനുള്ള തിരക്കിലായതിനാല്‍ പരുഷമായിട്ടാണ് പെരുമാറിയതെന്നും നവാസ്  പറയുന്നു. സംഭവം പുറത്തറിഞ്ഞതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി ആശുപത്രിയില്‍ എത്തി.  അപ്പോഴേക്കും ഡോക്ടര്‍ ഡ്യൂട്ടി കഴിഞ്ഞ് പോയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയും ഈ ഡോക്ടര്‍ക്ക് തന്നെയാണ് ഡ്യൂട്ടിയെന്നറിഞ്ഞ സ്ഥലത്തെത്തിയ നാട്ടുകാര്‍ ഡോക്ടറെ മാറ്റി നിര്‍ത്താതെ ആശുപത്രി വിട്ട് പോകില്ലെന്ന നിലപാടില്‍ ഉറച്ചു നിന്നു. സംഭവത്തെക്കുറിച്ച്് അന്വേഷിച്ച് ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതര്‍ ഉറപ്പു നല്‍കിയതോടെയാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. ഡോക്ടറെ ആശുപത്രിയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട്്് നാട്ടുകാര്‍ ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കി. എന്‍ആര്‍സിയുമായി ബന്ധപ്പെട്ട് പ്രശ്്നം രൂക്ഷമായി നില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഒരു ഡോക്ടറുടെ ഭാഗത്ത് നിന്ന് ഇത്തരത്തില്‍ വര്‍ഗീയ പരാമര്‍ശം ഉണ്ടായത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഡോക്ടറെ ആശുപത്രിയില്‍നിന്ന് പുറത്താക്കണമെന്നും  പരാതിയില്‍ ആവശ്യപ്പെട്ടു.
അപകടത്തില്‍ പരിക്കേറ്റ് ചികില്‍സ തേടിയെത്തിയ കുടുംബത്തോട് നിങ്ങള്‍ പാക്കിസ്ഥാനിലേക്ക് പോകേണ്ടവരാണെന്ന് പറഞ്ഞത് ഗൗരവമായി കാണേണ്ടതാണെന്നും സംഭവത്തില്‍ എംഎല്‍എ, ഡിഎംഒ, മട്ടാഞ്ചേരി എസിപി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.
ഇത് സംബന്ധിച്ച് തനിക്ക് പരാതി കിട്ടിയതായി ഡിഎംഒ എന്‍.കെ കുട്ടപ്പന്‍  പറഞ്ഞു. അന്വേഷണത്തിനായി ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം തുടര്‍ നടപടി സ്വീകരിക്കമെന്നും ഡിഎംഒ വ്യക്തമാക്കി.

 

Latest News