Sorry, you need to enable JavaScript to visit this website.

എണ്ണ വിപണിയുടെ സ്ഥിരതക്ക് സൗദി-റഷ്യ ധാരണ


റിയാദ് - ആഗോള എണ്ണ വിപണിയുടെ സ്ഥിരതക്ക് സൗദി-റഷ്യ ധാരണ. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് റഷ്യൻ പ്രസിഡന്റ് വഌദിമിർ പുട്ടിനുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ആഗോള എണ്ണ വിപണിയുടെ സ്ഥിരതക്ക് ഇരു രാജ്യങ്ങളും സഹകരിച്ചും പരസ്പര ഏകോപനത്തോടെയും പ്രവർത്തിക്കുന്നതിന് ധാരണയായത്. സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ചും പൊതുതാൽപര്യമുള്ള വിഷയങ്ങളും ഇരുവരും വിശകലനം ചെയ്തു. 


എണ്ണ വിപണിയുടെ സ്ഥിരത ഉറപ്പുവരുത്തുന്നതിന് പരസ്പരം സഹകരിച്ച് പ്രവർത്തിക്കുന്നതിന് സൽമാൻ രാജാവും പുട്ടിനും ഫോൺ സംഭാഷണത്തിനിടെ ധാരണയിലെത്തിയതായി ക്രെംലിൻ വക്താവ് ദിമിത്രി ബെസ്‌കോവ് പറഞ്ഞു. ഒപെക് പ്ലസ് കരാറിന്റെ കാര്യത്തിൽ ഏകോപനത്തോടെ പ്രവർത്തിക്കുന്നതിനാണ് ഇരുവരും ധാരണയിലെത്തിയത്. ആഗോള എണ്ണ വിപണിയിൽ സ്ഥിരതയുണ്ടാക്കുന്നതിന് ലക്ഷ്യമിട്ടുള്ള മുൻകരുതൽ നടപടികൾ വിശകലനം ചെയ്യുന്നതിന് സൗദി അറേബ്യയും റഷ്യയും സന്നദ്ധത പ്രകടിപ്പിച്ചതായും ക്രെംലിൻ വക്താവ് പറഞ്ഞു. 
കൊറോണ വ്യാപനം ആഗോള തലത്തിൽ എണ്ണക്കുള്ള ആവശ്യം കുറച്ചേക്കുമെന്നും ഇത് വിലയിടിച്ചിലിലേക്ക് നയിച്ചേക്കുമെന്നും ആശങ്ക ഉയർന്നിട്ടുണ്ട്. ചൈനയുടെ പ്രതിദിന എണ്ണയാവശ്യത്തിൽ ഇതിനകം 30 ലക്ഷം ബാരലിന്റെ കുറവുണ്ടായിട്ടുണ്ട്. ചൈനയുടെ എണ്ണയാവശ്യത്തിൽ ഇരുപതു ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്. 


ആഗോള വിപണിയിൽ എണ്ണ വിലയിടിച്ചിൽ തടയുന്നതിന് ശ്രമിച്ച് ഉൽപാദനം നിയന്ത്രിക്കുന്നതിന് പെട്രോളിയം ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കും സംഘടനക്ക് പുറത്തുള്ള റഷ്യ അടക്കമുള്ള സ്വതന്ത്ര ഉൽപാദകരും (ഒപെക് പ്ലസ്) തമ്മിലുണ്ടാക്കിയ കരാർ കാലാവധി അടുത്ത മാസം അവസാനിക്കും. അടുത്ത മാസം ഒപെക് പ്ലസ് രാജ്യങ്ങൾ യോഗം ചേർന്ന് കരാർ ദീർഘിപ്പിക്കുന്ന കാര്യം വിശകലനം ചെയ്യാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ അടുത്ത മാസം വരെ കാത്തുനിൽക്കാതെ ഈ മാസം തന്നെ അടിയന്തിര യോഗം ചേരുന്നതിനെ കുറിച്ച് ഒപെക് പ്ലസ് രാജ്യങ്ങൾ പഠിക്കുന്നുണ്ട്. 


കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഉൽപാദനം കൂടുതൽ വെട്ടിക്കുറക്കുന്നതിനെ കുറിച്ച് ഒപെക് പ്ലസ് പഠിക്കുന്നുണ്ടെന്ന് ഒപെക് വൃത്തങ്ങൾ പറഞ്ഞു. ഉൽപാദനം വെട്ടിക്കുറക്കുന്നതിന് നേരത്തെയുണ്ടാക്കിയ കരാർ അനുശാസിക്കുന്നതിലും അഞ്ചു ലക്ഷം ബാരലിന്റെ കുറവ് പ്രതിദിന ഉൽപാദനത്തിൽ വരുത്തുന്നതിനെ കുറിച്ചാണ് ഒപെക് പ്ലസ് പഠിക്കുന്നത്. മാർച്ച് അവസാനം വരെയുള്ള കാലത്ത് പ്രതിദിന ഉൽപാദനത്തിൽ 17 ലക്ഷം ബാരലിന്റെ കുറവ് വരുത്തുന്നതിന് ഡിസംബറിൽ ഒപെക് പ്ലസ് ധാരണയിലെത്തിയിരുന്നു. 


കൊറോണ വ്യാപനം ചൈനയുടെ സാമ്പത്തിക വളർച്ച ഈ വർഷം ആദ്യ പാദത്തിൽ അഞ്ചു ശതമാനത്തിലും താഴെയായി കുറക്കുമെന്നാണ് നിരീക്ഷകർ കരുതുന്നത്. ആഗോള വിപണിയിൽ ഒരു ബാരൽ എണ്ണയുടെ വിലയിൽ പത്തു ഡോളറിന്റെ കുറവുണ്ടായിട്ടുണ്ട്. എണ്ണ വിലയിൽ പതിനെട്ടു ശതമാനത്തിന്റെ ഇടിച്ചിലാണുണ്ടായിരിക്കുന്നത്. എണ്ണ വില 56 ഡോളറായാണ് കുറഞ്ഞിരിക്കുന്നത്. ഇത് ഒപെക് ആവശ്യപ്പെടുന്ന വില നിലവാരത്തിലും കുറവാണ്. കമ്മിയില്ലാത്ത ബജറ്റ് എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഒരു ബാരൽ ക്രൂഡ് ഓയിലിന് സൗദി അറേബ്യ ആഗ്രഹിക്കുന്നത് 80 ഡോളറാണ്. 

Latest News