റിയാദ് - പുതിയ കാറുകൾക്ക് മൂന്ന് കൊല്ലം പ്രതിവർഷ സാങ്കേതിക പരിശോധന (മോട്ടോർ വെഹിക്കിൾ പീരിയോഡിക്കൽ ഇൻസ്‌പെക്ഷൻ) നടത്തേണ്ടതില്ലെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. മുഴുവൻ വാഹനങ്ങളും വർഷാവർഷം പരിശോധനക്ക് വിധേയമാക്കണമെന്ന് ട്രാഫിക് നിയമം നിർബന്ധമാക്കുന്നു. പുതിയ സ്വകാര്യ വാഹനങ്ങൾക്ക് ഇത് ബാധകമല്ല. ഇത്തരം വാഹനങ്ങൾ സൗദി ലൈസൻസ് ലഭിച്ച് മൂന്നു വർഷത്തിനു ശേഷമാണ് പരിശോധനക്ക് വിധേയമാക്കേണ്ടത്.
വിദേശ രാജ്യങ്ങളുടെ നമ്പർ പ്ലേറ്റുകളുമായി രാജ്യത്ത് ഓടുന്ന വാഹനങ്ങളുടെ പദവി ശരിയാക്കുന്നതിന് ട്രാഫിക് ഡയറക്ടറേറ്റ് ഉടമകൾക്ക് മൂന്നു മാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്.
സൗദിയിൽ പ്രവേശിച്ച് ആറു മാസം പിന്നിട്ട, വിദേശ നമ്പർ പ്ലേറ്റുള്ള വാഹനങ്ങളുടെ പദവി പ്രധാന നഗരങ്ങളിലെ ട്രാഫിക് ഡയറക്ടറേറ്റുകളെ നേരിട്ട് സമീപിച്ചാണ് ശരിയാക്കേണ്ടത്. മൂന്നു മാസത്തിനകം പദവി ശരിയാക്കാത്ത ഇത്തരം വാഹനങ്ങളുടെ ഉടമകൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.