റിയാദ് - രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് റിയാദിൽ കോൺട്രാക്ടിംഗ് മേഖലയിൽ സ്വന്തം സ്ഥാപനം നടത്തിയ സിറിയക്കാരനെ നാടുകടത്തുന്നതിന് റിയാദ് ക്രിമിനൽ കോടതി ഉത്തരവിട്ടതായി വാണിജ്യ, നിക്ഷേപ മന്ത്രാലയം അറിയിച്ചു. ഇമാദ് മസ്ഊദ് ഹല്ലൂമിനെ നാടുകടത്തുന്നതിനാണ് വിധി. കോൺട്രാക്ടിംഗ് സ്ഥാപനം നടത്തുന്നതിന് സിറിയക്കാരനു വേണ്ട ഒത്താശകൾ ചെയ്തുകൊടുത്ത സൗദി പൗരൻ ഉമർ ബിൻ ഫായിസ് ബിൻ അലി അൽഅയ്ഫയെയും കോടതി ശിക്ഷിച്ചിട്ടുണ്ട്. ഇരുവർക്കും കോടതി ഒരു ലക്ഷം റിയാൽ പിഴ ചുമത്തി. സ്ഥാപനം അടപ്പിക്കുന്നതിനും ലൈസൻസും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും റദ്ദാക്കുന്നതിനും വിധിയുണ്ട്.
ഇതേ മേഖലയിൽ പുതിയ സ്ഥാപനം ആരംഭിക്കുന്നതിൽ നിന്ന് സൗദി പൗരന് വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്. നിയമാനുസൃത സകാത്തും ഫീസുകളും നികുതികളും നിയമ ലംഘകരിൽ നിന്ന് ഈടാക്കുന്നതിനും കോടതി ഉത്തരവിട്ടു. ശിക്ഷകൾ പൂർത്തിയാക്കിയ ശേഷം നാടുകടത്തുന്ന സിറിയക്കാരന് പുതിയ തൊഴിൽ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് ആജീവനാന്ത വിലക്കേർപ്പെടുത്തി. സൗദി പൗരന്റെയും സിറിയക്കാരന്റെയും പേരുവിവരങ്ങളും ഇരുവരും നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും രണ്ടു പേരുടെയും ചെലവിൽ പ്രാദേശിക പത്രത്തിൽ പരസ്യം ചെയ്യുന്നതിനും കോടതി വിധിച്ചു.