റിയാദ് - സ്വകാര്യ മേഖലയിൽ സൗദിവൽക്കരണം ഗണ്യമായി ഉയർന്നതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസി(ഗോസി)ന്റെ ഏറ്റവും പുതിയ കണക്ക്. കഴിഞ്ഞ വർഷം അവസാന പാദത്തെ കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിൽ സൗദിവൽക്കരണം 20.9 ശതമാനമായി ഉയർന്നിട്ടുണ്ട്. നാലു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന സൗദിവൽക്കരണ അനുപാതമാണിത്. 2015 ആദ്യ പാദാവസാനം മുതലാണ് ഗോസി സ്വകാര്യ മേഖലാ ജീവനക്കാരുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിട്ടു തുടങ്ങിയത്. 2015 ആദ്യ പാദാവസാനത്തിൽ സ്വകാര്യ മേഖലയിൽ സൗദിവൽക്കരണം 17.1 ശതമാനമായിരുന്നു.
കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിൽ ഗോസി രജിസ്‌ട്രേഷനുള്ള 81.39 ലക്ഷം ജീവനക്കാരുണ്ട്. ഇക്കൂട്ടത്തിൽ 17,01,000 പേർ സൗദികളും 64,38,000 പേർ വിദേശികളുമാണ്. ഒരു വർഷത്തിനിടെ 4,57,623 വിദേശികൾക്ക് സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ തൊഴിൽ നഷ്ടപ്പെട്ടു. ഇക്കാലയളവിൽ ആകെ സൗദി ജീവനക്കാരുടെ എണ്ണത്തിൽ 0.2 ശതമാനത്തിന്റെ കുറവുമുണ്ടായി. ഒരു വർഷത്തിനിടെ സ്വകാര്യ മേഖലയിൽ സൗദി ജീവനക്കാരുടെ എണ്ണത്തിൽ 3,369 പേരുടെ കുറവാണുണ്ടായത്.
സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളിൽ 11,42,000 പേർ പുരുഷന്മാരാണ്- 67.1 ശതമാനം. 5,58,890 സൗദി വനിതകളും സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നു. സൗദി ജീവനക്കാരിൽ 32.9 ശതമാനം വനിതകളാണ്. സൗദി ജീവനക്കാരിൽ വനിതാ അനുപാതം ഇത്രയും ഉയരുന്നത് ആദ്യമാണ്. 2018 അവസാന പാദത്തിൽ സൗദി ജീവനക്കാരിൽ 31.8 ശതമാനമായിരുന്നു വനിതകൾ.
സൗദിയിൽ വിദേശ തൊഴിലാളികളുടെ എണ്ണം തുടർച്ചയായി കുറഞ്ഞുവരികയാണെന്നും ഗോസി കണക്കുകൾ വ്യക്തമാക്കുന്നു. 2016 നാലാം പാദം മുതൽ ഓരോ പാദത്തിലും വിദേശികളുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരികയാണ്. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികളിൽ 62.1 ലക്ഷം പേർ പുരുഷന്മാരാണ്- 96.5 ശതമാനം. സ്വകാര്യ മേഖലയിൽ 2,26,020 വിദേശ വനിതകൾ ജോലി ചെയ്യുന്നു- 3.5 ശതമാനം.