കൊച്ചി- നടിയെ അക്രമിച്ച കേസിൽ നടൻ ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റി. ഹർജി പരിഗണിച്ച ജസ്റ്റിസ് സുനിൽതോമസിന്റെ നേതൃത്വത്തിലുളള ബെഞ്ച് സർക്കാറിന്റെ നിലപാട് അറിയുന്നതിനുവേണ്ടിയാണ് ഹരജി ഒരാഴ്ച്ചത്തേക്ക് മാറ്റിയത്.
നേരത്തെ ജൂൺ 24ന് ഹൈക്കോടതി ദിലീപിന്റെ ജാമ്യഹർജി തളളിയിരുന്നു. അന്വേഷണസംഘത്തെ പ്രതിരോധത്തിലാക്കുന്ന ആരോപണങ്ങളാണ് ജാമ്യ ഹർജിയിലുള്ളത്. 140 സിനിമകളിൽ അഭിനയിച്ച തന്നെ ഒറ്റരാത്രി കൊണ്ട് വില്ലനാക്കുകയായിരുന്നെന്നാന്ന് ദിലീപ് ജാമ്യഹർജിയിൽ ആരോപിക്കുന്നു. ഏഴു പ്രതികൾക്കെതിരെ കുറ്റപത്രം നൽകി, മൂന്നുമാസം കഴിഞ്ഞ് ജൂലൈ പത്തിനാണ് തന്നെ അറസ്റ്റ് ചെയ്തത്. ഒരു മാസമായി റിമാൻഡിൽ കഴിയുന്നു. കേസിൽ തനിക്ക് പങ്കുണ്ടെന്ന് പരാതിക്കാരിയോ സാക്ഷികളോ പറഞ്ഞിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നും ഹർജിയിൽ ദിലീപ് വ്യക്തമാക്കി.