റിയാദ് - ഡ്രൈവിംഗ് ലൈസൻസും രജിസ്‌ട്രേഷൻ കാർഡും കൈവശമില്ലാതെ വാഹനമോടിക്കുന്നവർക്ക് 150 റിയാൽ മുതൽ 300 റിയാൽ വരെ പിഴ ലഭിക്കുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഡ്രൈവിംഗ് ലൈസൻസും രജിസ്‌ട്രേഷൻ കാർഡും കൈവശമില്ലാതെ വാഹനമോടിക്കുന്നത് ട്രാഫിക് നിയമ ലംഘനമാണ്. ഇതിന് 150 റിയാൽ മുതൽ 300 റിയാൽ വരെ പിഴ ലഭിക്കും.
പ്രൈവറ്റ് ലൈസൻസ് അപേക്ഷകർ മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ടവരായിരിക്കരുതെന്ന് വ്യവസ്ഥയുണ്ട്. മയക്കുമരുന്ന് ഉപയോഗം, വിതരണം, കൈവശം വെക്കൽ എന്നീ കേസുകളിൽ ശിക്ഷിക്കപ്പെട്ടവർക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കില്ല. ഡ്രൈവിംഗ് ലൈസൻസ് അപേക്ഷകർ പതിനെട്ട് തികഞ്ഞവരായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. വാഹനമോടിക്കുന്നതിന് തടസ്സമാകുന്ന നിലക്കുള്ള രോഗങ്ങളിൽ നിന്നും വൈകല്യങ്ങളിൽ നിന്നും അപേക്ഷകർ വിമുക്തരുമായിരിക്കണം. കൂടാതെ ഡ്രൈവിംഗ് ടെസ്റ്റ് പാസാവുകയും ഫീസുകൾ അടക്കുകയും വേണം. വിദേശികളായ അപേക്ഷകർക്ക് നിയമാനുസൃത ഇഖാമയുണ്ടായിരിക്കണമെന്നും വ്യവസ്ഥയുണ്ടെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.