കണ്ണൂർ - ഇന്ത്യൻ ചരിത്ര കോൺഗ്രസ് ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറയുന്നത് വാസ്തവ വിരുദ്ധ കാര്യങ്ങളാണെന്ന് പ്രശസ്ത ചരിത്രകാരൻ പ്രൊഫ. ഇർഫാൻ ഹബീബ്. കണ്ണൂർ സർവകലാശാലയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവിടെ സംഭവിച്ചതെന്തെന്ന് ലോകം മുഴുവൻ കണ്ടതാണ്. ഞാൻ 88 വയസുള്ളയാളാണ്. ഗവർണറുടെ എ.ഡി.സി 38 കാരനാണ്. ഞാൻ എ.ഡി.സിയെ ആക്രമിച്ചുവെന്ന തൊക്കെ അടിസ്ഥാനരഹിത ആരോപണമാണ്. പ്രോട്ടോകോൾ ലംഘിച്ചുവെന്ന ഗവർണറുടെ പരാതിയെക്കുറിച്ച് ചോദിച്ചപ്പോൾ, ഹിസ്റ്ററി കോൺഗ്രസിന് ഹിസ്റ്ററി കോൺഗ്രസിന്റെ പ്രോട്ടോക്കോൾ ആണുള്ളതെന്നും മറ്റു പ്രോട്ടോക്കോൾ ബാധകമല്ലെന്നുമായിരുന്നു മറുപടി.
കണ്ണൂർ സംഭവത്തിൽ കേസെടുക്കണമെന്ന ആവശ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ, താൻ ക്രിമിനലായിരിക്കാം, അല്ലായിരിക്കാം. ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് പ്രത്യേക കോൺസ്റ്റിറ്റിയൂഷണൽ ബോഡിയാണ്. അത് അതിന്റെ രീതിയിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
ചരിത്ര കോൺഗ്രസ് ഉദ്ഘാടന വേദിയിൽ താൻ അസ്വസ്ഥനായി ഇരുന്നു എന്ന ഗവർണറുടെ വാദവും തെറ്റാണ്. താൻ ശ്രദ്ധയോടെ പ്രസംഗം കേൾക്കുകയായിരുന്നു. അതുകൊണ്ടാണ് പ്രതികരിച്ചതും.
അബുൽ കലാം ആസാദിനെ ഗവർണർ തെറ്റായി ഉദ്ധരിച്ചപ്പോഴാണ് താൻ ഇടപെട്ടത്. മുസ്‌ലിംകളെ അഴുക്കു ചാലിലെ വെള്ളത്തിനോട് ഉപമിച്ചതിനാലാണ് പ്രസംഗത്തിൽ താൻ ഇടപെട്ടത്.
ജാമിഅ മില്ലിയയിലെ പ്രൊഫസർ പദവി എടുത്തു കളയണമെന്ന് ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ടെന്ന ചോദ്യത്തോട്, ഇത് താൻ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും, അത്തരമൊരു ഔദ്യോഗിക പദവി അവിടെയില്ലെന്നും താൻ വിസിറ്റിംഗ് പ്രൊഫസർ ആണെന്നും അദ്ദേഹം പറഞ്ഞു.