കോഴിക്കോട് - രാജ്യത്തെ മുസ്‌ലിംകൾക്ക് പൗരത്വം നിഷേധിച്ച് തടങ്കലിലിട്ടാൽ ആ തടങ്കൽ പാളയത്തിൽ താനുമുണ്ടാകുമെന്ന് മനുഷ്യാവകാശ പ്രവർത്തകനായ ഹർഷ് മന്ദർ പറഞ്ഞു. എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഉൽഘാടന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ യുദ്ധം ഒരു നിയമത്തിനെതിരെയല്ല, ഇന്ത്യയുടെ ആത്മാവായ സ്‌നേഹത്തെയും സാഹോദര്യത്തെയും പ്രഖ്യാപിക്കുന്ന ഭരണഘടനയെ സംരക്ഷിക്കാനാണെന്ന് ഹർഷ് മന്ദർ പറഞ്ഞു. ഇത് പുതിയ യുദ്ധമല്ല. നൂറു വർഷം മുമ്പ് ഗാന്ധിജി നടത്തിയ യുദ്ധത്തിന്റെ തുടർച്ചയാണ്.
ഇന്ത്യ എന്തായിരിക്കണമെന്നതിനെ കുറിച്ച ആശയ സംവാദവും നൂറ് വർഷം മുമ്പ് തുടങ്ങി. ഇന്ത്യയെ സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെ രാജ്യമാക്കണോ ഏക മത രാഷ്ട്രമാക്കണോ മനുഷ്യർക്ക് തുല്യത നൽകണമോ എന്നൊക്കെ ചർച്ച ചെയ്തിരുന്നു.
ഹിന്ദുമഹാസഭക്കും ആർ.എസ്.എസിനും ഇന്ത്യയെ ഹിന്ദു രാഷ്ട്രമാകണമെന്നുമുണ്ടായിരുന്നു. മുസ്ലിം ലീഗ് ദ്വിരാഷ്ട്ര വാദം ഉയർത്തും മുമ്പ് ഈ ആവശ്യം ഉയർത്തിയത് ഹിന്ദു മഹാ സഭാ നേതാവ് സവർക്കറാണ്. വിഭജനകാലത്ത് മഹാത്മാ ഗാന്ധിജിയും ആസാദും മുസ്‌ലിംകളോട് ഇന്ത്യ വിട്ടുപോകരുതെന്ന് പറഞ്ഞു. പാകിസ്താനിലേക്ക് പോകാമായിരുന്നിട്ടും ഈ മണ്ണ് തെരഞ്ഞെടുത്തവരാണ് മുസ്ലിംകൾ. അവരോട് കൂറ് തെളിയിക്കണം എന്ന് പറയുന്നവർ സ്വാതന്ത്ര്യ സമരത്തിന്റെ ഏഴയലത്ത് കാണാത്തവരാണ്.
ജിന്നയുടെ നിലപാടാണ് ബി.ജെ.പി ഉയർത്തിപ്പിടിക്കുന്നത്. മതത്തിന്റെ പേരിൽ പൗരത്വം എന്നത് ഭരണഘടനാവിരുദ്ധമാണ്. പൗരത്വ ഭേദഗതി നിയമത്തെ എൻ.ആർ.സിയുമായി ബന്ധപ്പെടുത്തിയതാണ്. ആസാമിൽ എൻ.ആർ.സി നടപ്പാക്കിയപ്പോൾ 19 ലക്ഷം പേർ പുറത്തായി. ഇതിൽ 15 ലക്ഷവും മുസ്‌ലിംകളല്ല. ഇവർക്ക് പൗരത്വം നൽകാനാണ് നിയമ ഭേദഗതി. ഈ 15 ലക്ഷവും ഇന്ത്യക്കാരായിരുന്നു. ഇവർ ഇനി ബംഗ്ലാദേശികളായ ഇന്ത്യക്കാരാകും.
സിക്ക് സമുദായക്കാരനായ ഞാൻ ഇസ്ലാമിലേക്ക് മാറുകയല്ല. ഈ ഭരണകൂടം മുസ്‌ലിംകളെ ലക്ഷ്യം വെക്കുന്നതിനാൽ മുസ്‌ലിം ആയി രജിസ്റ്റർ ചെയുകയാണ്. മുസ്‌ലിംകളെ തടങ്കലിൽ വെച്ചാൽ തടങ്കൽ പാളയത്തിലേക്ക് ഞാനും പോകും.
ജിന്നയും സവർക്കറും മതവിശ്വാസികളായിരുന്നില്ല. എന്നാൽ ഗാന്ധിജിയും ആസാദും വിശ്വാസികളായിരുന്നു. കോടതിയിലുള്ള വിശ്വാസം കുറഞ്ഞുവന്നിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. സയ്യിദ് ഹൈദരലി ശിഹാബ് ഉൽഘാടനം ചെയ്തു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പ്രസിഡന്റ മിസ്ഹബ് കീഴരിയൂർ അധ്യക്ഷനായി. എം.പി നവാസ് സ്വാഗതം പറഞ്ഞു. സഫർയാബ് ജീലാനി, കണ്ണൻ ഗോപിനാഥൻ, പി കെ.കുഞ്ഞാലിക്കുട്ടി, കെ.പി.എ.മജീദ്, ഡോ.എം കെ.മുനീർ തുടങ്ങിയവർ പ്രസംഗിച്ചു.