റിയാദ് - ഈ വർഷം മൂന്നാം പാദാവസാനത്തിൽ സ്വകാര്യ മേഖലയിൽ സൗദിവൽക്കരണം 20.4 ശതമാനമായി ഉയർന്നതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി) കണക്കുകൾ വ്യക്തമാക്കുന്നു. ഒരു വർഷത്തിനിടെ സ്വകാര്യ മേഖലയിൽ സൗദിവൽക്കരണം ഒരു ശതമാനം തോതിൽ ഉയർന്നിട്ടുണ്ട്. കഴിഞ്ഞ കൊല്ലം മൂന്നാം പാദത്തിൽ സ്വകാര്യ മേഖലയിൽ സൗദിവൽക്കരണം 19.4 ശതമാനമായിരുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിൽ വനിതാവൽക്കരണ അനുപാതം 32.3 ശതമാനമായും ഉയർന്നിട്ടുണ്ട്.
മൂന്നാം പാദാവസാനത്തെ കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിൽ ഗോസി രജിസ്‌ട്രേഷനുള്ള 81.92 ലക്ഷം ജീവനക്കാരുണ്ട്. ഇക്കൂട്ടത്തിൽ സ്വദേശികൾ 16.71 ലക്ഷവും വിദേശികൾ 65.2 ലക്ഷവുമാണ്. ഒരു വർഷത്തിനിടെ ഗോസിയിൽ രജിസ്റ്റർ ചെയ്ത വിദേശ തൊഴിലാളികളുടെ എണ്ണം എട്ടര ശതമാനം തോതിൽ കുറഞ്ഞിട്ടുണ്ട്. വിദേശ തൊഴിലാളികളിൽ 6,08,171 പേരുടെ കുറവാണുണ്ടായത്.
സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികളിൽ 96.6 ശതമാനവും പുരുഷന്മാരാണ്. സ്വകാര്യ മേഖലയിൽ 62.97 ലക്ഷം വിദേശ പുരുഷന്മാർ ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ വിദേശ തൊഴിലാളികളിൽ പുരുഷന്മാർ 97 ശതമാനമായിരുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിൽ 2,23,677 വിദേശ വനിതകൾ ജോലി ചെയ്യുന്നുണ്ട്. സ്വകാര്യ മേഖലയിലെ ആകെ വിദേശ ജീവനക്കാരിൽ വനിതകൾ 3.4 ശതമാനമാണ്. കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ വിദേശ തൊഴിലാളികളിൽ വനിതകൾ മൂന്നു ശതമാനമായിരുന്നു.
സ്വകാര്യ മേഖലയിലെ സ്വദേശി തൊഴിലാളികളിൽ 67.7 ശതമാനം പുരുഷന്മാരും 32.3 ശതമാനം വനിതകളുമാണ്. 11.32 ലക്ഷം സ്വദേശി പുരുഷന്മാരും 5,39,580 സ്വദേശി വനിതകളും സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നു. സ്വദേശികളും വിദേശികളും അടക്കമുള്ള ആകെ സ്വകാര്യ മേഖലാ ജീവനക്കാരിൽ സൗദി പുരുഷന്മാർ 13.8 ശതമാനവും വനിതകൾ 6.6 ശതമാനവുമാണെന്നും ഗോസി കണക്കുകൾ വ്യക്തമാക്കുന്നു.