Sorry, you need to enable JavaScript to visit this website.

സൗദി അറാംകോ ശേഖരിച്ച പണം വൻകിട പദ്ധതികളിൽ നിക്ഷേപിക്കും -മന്ത്രി

റിയാദ് - സൗദി അറാംകോ ഓഹരി വിൽപനയിലൂടെ സമാഹരിച്ച പണത്തിൽ ഭൂരിഭാഗവും സൗദിയിലെ വൻകിട പദ്ധതികളിൽ നിക്ഷേപങ്ങൾ നടത്താൻ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് വിനിയോഗിക്കുമെന്ന് ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ പറഞ്ഞു.

നിയോം പദ്ധതി അടക്കം സ്വകാര്യ മേഖലക്ക് ഒറ്റക്ക് പണം വഹിക്കുന്നതിന് സാധിക്കാത്ത വൻകിട പദ്ധതികളിലാണ് സൗദി അറാംകോ ഓഹരി വിൽപനയിലൂടെ സമാഹരിച്ച പണത്തിൽ ഭൂരിഭാഗവും നിക്ഷേപിക്കുക. 


കമ്മിയും മിച്ചവുമില്ലാത്ത സന്തുലിത ബജറ്റ് എന്ന ലക്ഷ്യം നേടുന്നതിന് 2021 മുതൽ ബജറ്റ് കമ്മി കുറക്കുന്നതിനാണ് സൗദി അറേബ്യ ആലോചിക്കുന്നത്. 2022 ൽ ബജറ്റ് കമ്മി മൂന്നു ശതമാനം തോതിൽ കുറയുമെന്ന് പ്രതീക്ഷിക്കുന്നു. 2023 ൽ സന്തുലിത ബജറ്റ് ലക്ഷ്യം കൈവരിക്കാനാണ് ഉന്നമിടുന്നത്. സ്വകാര്യവൽക്കരണത്തിന് സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങളിലെ സുപ്രധാന ചുവടുവെപ്പാണ് സൗദി അറാംകോ ഓഹരി വിൽപന. ചരിത്രത്തിലെ ഏറ്റവും വലിയ ഐ.പി.ഒ ആയിരുന്നു ഇത്. 


ശരിയായ ദിശയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് ഉറപ്പു വരുത്തുന്നതിന് പ്രാദേശിക തലത്തിലും വിദേശങ്ങളിലും നടത്തിയ നിക്ഷേപങ്ങളെ കുറിച്ച് പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ആഴത്തിൽ പഠിച്ചുവരികയാണ്. പ്രാദേശിക വിപണിയിൽ നിക്ഷേപങ്ങൾ നടത്തുന്നതിന് ഫണ്ട് മുൻഗണന നൽകും. ഇതോടൊപ്പം ആഗോള തലത്തിലും നിക്ഷേപങ്ങൾ നടത്തും. ബജറ്റ് കമ്മി നികത്തുന്നതിന് അടുത്ത വർഷം പ്രാദേശിക, ആഗോള വിപണികളിൽ സൗദി അറേബ്യ ബോണ്ടുകൾ പുറത്തിറക്കും. കമ്മി നികത്തുന്നതിന് മറ്റു വരുമാന സ്രോതസ്സുകളും അവലംബിക്കും. വിപണികളിലെ സ്ഥിതിഗതികളെ ആശ്രയിച്ചാണ് ബോണ്ടുകൾ പുറത്തിറക്കുക. കമ്മി നികത്തുന്നതിന് 2016 ലാണ് ബോണ്ട് വിപണിയിൽ സൗദി അറേബ്യ ആദ്യമായി പ്രവേശിച്ചത്. ഒക്‌ടോബർ അവസാനം വരെയുള്ള കാലത്ത് ഈ വർഷം ആകെ 113.5 ബില്യൺ റിയാലിന്റെ ബോണ്ടുകൾ സൗദി അറേബ്യ പുറത്തിറക്കിയിട്ടുണ്ട്. ജൂലൈയിൽ ആദ്യമായി യൂറോയിൽ പുറത്തിറക്കിയ ബോണ്ടുകൾ ഉൾപ്പെടെയാണിത്. സൗദി അറേബ്യയുടെ പൊതുകടം മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ 26 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും ജി-20 രാജ്യങ്ങൾക്കിടയിലെ ഏറ്റവും കുറഞ്ഞ പൊതുകട തോതാണിതെന്നും ധനമന്ത്രി പറഞ്ഞു. 

 

Latest News